ജലമോഷണം കൈയോടെ പിടിച്ച് ജല അതോറിട്ടി  ക്രമക്കേട് പി.ടി.പി സബ് ഡിവിഷനിൽ

Wednesday 15 May 2024 3:14 AM IST

തിരുവനന്തപുരം:പി.ടി.പി സബ് ഡിവിഷനു കീഴിലുള്ള രണ്ടുവീടുകളിൽ ജലമോഷണം കൈയോടെ പിടികൂടി വാട്ടർ അതോറിട്ടി ആന്റി തെഫ്റ്റ് സ്‌ക്വാഡ്. കുടിവെള്ള ചാർജ് കുടിശ്ശികയായതിനെത്തുടർന്ന് കണക്ഷൻ വിച്ഛേദിച്ചിരുന്ന മലമുകൾ നെട്ടയം കലിംഗവിള സരളകുമാരി,എടഗ്രാമം അമ്പലക്കുന്ന് എസ്.എസ് ഭവനിൽ അർജുനൻ എന്നിവരുടെ വീടുകളിലാണ് ജലമോഷണം കണ്ടെത്തിയത്. സരളകുമാരി 14,187/രൂപയുടെ കുടിശ്ശിക വരുത്തിയിരുന്നു.തുടർന്ന് ഫെബ്രുവരിയിൽ ജല അതോറിട്ടി ഉദ്യോഗസ്ഥർ കണക്ഷൻ വിച്ഛേദിച്ചു.എന്നാൽ,മീറ്റർ പോയിന്റിന് മുന്നിലുള്ള സർവീസ് ലൈനിൽ നിന്ന് ഇവർ അനധികൃത കണക്ഷൻ എടുക്കുകയായിരുന്നു. മീറ്റർ റീഡർ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു ജലമോഷണം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആന്റി തെഫ്റ്റ് സ്ക്വാഡിനെ വിവരം അറിയിക്കുകയായിരുന്നു. അർജുനന്റെ വീട്ടിൽ ഏഴുമാസമായി ജലമോഷണം നടക്കുകയായിരുന്നു. ഏഴു മാസത്തെ കുടിശ്ശികയായ 23,397 രൂപ അടയ്ക്കാതിരുന്നതിനെ തുടർന്നാണ് കണക്ഷൻ വിച്ഛേദിച്ചത്. മീറ്റർ പോയിന്റിന് മുന്നിൽ നിന്ന് അനധികൃത ലൈനെടുത്താണ് ജലം മോഷ്ടിച്ചത്.അമ്പലക്കുന്ന് പ്രദേശത്തെ വീടുകളിൽ ജലദൗർലഭ്യം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജലമോഷണം കണ്ടെത്തിയത്.ആന്റി തെഫ്റ്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ അനധികൃത കണക്ഷൻ വിച്ഛേദിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു.

അനധികൃതമായി ഗാർഹിക ആവശ്യങ്ങൾക്ക് ജലമോഷണം നടത്തുന്നത് ആറു മാസം വരെ തടവും 50,000 രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ആദ്യമായി നടത്തിയ ജലമോഷണമെന്ന നിലയിൽ ഉപഭോക്താക്കൾ കുടിശ്ശികയ്‌ക്കൊപ്പം 50,000 രൂപ വീതം പിഴ അടയ്ക്കണം. കുടിശ്ശികയും പിഴയും അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി നടത്തും. ജലമോഷണം കണ്ടെത്തിയതിനെ തുടർന്ന് പി.ടി.പി സബ് ഡിവിഷൻ ഓഫീസിലെത്തിയ ചിലർ അസി. എക്സിക്യുട്ടീവ് എൻജിനിയറെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് എൻജിനിയർ പൊലീസിൽ പരാതി നൽകി.

Advertisement
Advertisement