ജില്ലയിൽ ശക്തമായ കാറ്റും മഴയ്‌ക്കും സാദ്ധ്യത
കൊല്ലം: ജില്ലയിൽ മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു.
മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കാറ്റും മഴയും ഉണ്ടാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. പൊതുഇടങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങളുടെ വിവരം തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യണം. കാറ്റ് വീശിത്തുടങ്ങുമ്പോൾ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. സമീപത്തോ വീടിന്റെ ടെറസിലോ നിൽക്കരുത്. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരെ 1077 നമ്പറിൽ മുൻകൂട്ടി അറിയിക്കണം.
ആവശ്യമായവരെ റിലീഫ് ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈയെടുക്കണം.
വൈദ്യുതി അപകടം
വിളിക്കേണ്ടത് - 1912, 1077
അപകടങ്ങളുണ്ടായാൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിൽ വിവരം അറിയിക്കണം.
എൻ.ദേവീദാസ്
ജില്ലാ കളക്ടർ