കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെ

Wednesday 15 May 2024 12:12 AM IST
വൈശാഖോത്സവത്തിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരിൽ ഒരുക്കിയ കൈയാലകൾ

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് നാളെ കൊട്ടിയൂരിൽ നടക്കും. വൈശാഖോത്സവത്തിന് മുമ്പ് അക്കരെ കൊട്ടിയൂരിൽ അടിയന്തര യോഗക്കാരും ആചാര്യന്മാരും സ്ഥാനികരും സമുദായിയുടെയും ജന്മശാന്തിയുടെയും നേതൃത്വത്തിൽ പ്രവേശിക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്ത്.
സ്വയംഭൂ ശിലയെ കണ്ടെത്തിയതിനെ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് നീരെഴുന്നള്ളത്ത് ചടങ്ങുകൾ. ഇക്കരെ കൊട്ടിയൂരിൽ നടക്കുന്ന അടിയന്തര യോഗത്തിന് ശേഷം പടിഞ്ഞിറ്റ നമ്പൂതിരിയുടെയും സമുദായി സ്ഥാനികന്റെയും നേതൃത്വത്തിലുള്ള സംഘം കാട്ടുവഴികളിലൂടെ സഞ്ചരിച്ച് മന്ദംചേരിയിലെ കൂവപ്പാടത്ത് എത്തിച്ചേരും. അവിടെ നിന്നും കൂവയില പറിച്ചെടുത്ത് ബാവലിയിൽ സ്നാനം ചെയ്ത് കൂവയിലയിൽ തീർത്ഥം ശേഖരിച്ച് അക്കരെ ദേവസ്ഥാനത്ത് എത്തിച്ചേരും. ആദ്യം ഒറ്റപ്പിലാൻ സ്ഥാനികന്റെ നേതൃത്വത്തിൽ പുറംകലയൻ, ജന്മാശാരി എന്നിവർ അക്കരെ സന്നിധിയിൽ പ്രവേശിച്ച് മണത്തറ സ്ഥാനത്ത് ജലം അഭിഷേകം ചെയ്യും. തുടർന്ന് പടിഞ്ഞിറ്റ നമ്പൂതിരി മണിത്തറയിൽ പ്രവേശിച്ച് ബാവലി തീർത്ഥം സ്വയംഭൂ സ്ഥാനത്ത് അഭിഷേകം ചെയ്യും. ക്ഷേത്ര ഊരാളന്മാരും മറ്റ് സ്ഥാനികരും ഈ സമയത്ത് തിരുവഞ്ചിറയിൽ എത്തിച്ചേർന്നിരിക്കും. 21 നാണ് നെയ്യാട്ടം.

വിപുലമായ സൗകര്യങ്ങൾ

മുൻ വർഷത്തെ അപേക്ഷിച്ച് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ കൊട്ടിയൂർ ദേവസ്വം ഒരുക്കിയിരിക്കുന്നത്. അക്കരെ കൊട്ടിയൂരിൽ 55 ഓളം വരുന്ന കൈയാലകളുടെയും വഴിപാട് കൗണ്ടറുകളുടെയും ഓല മേയൽ പൂർത്തിയായി. ഭക്തജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി പുതുതായി കിണറും ടാങ്കും നിർമ്മിച്ചു കഴിഞ്ഞു. ഉത്സവകാലത്തെ ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയിൽ 1500 ഓളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന സൗകര്യം പുഴക്ക് അക്കരെ ദേവസ്വം വക സ്ഥലത്ത് ഒരിക്കിയിട്ടുണ്ട്.ഇവിടേക്ക് പ്രവേശിക്കാൻ 10 ലക്ഷം രൂപ ചിലവിൽ പുഴയിൽ രണ്ട് താത്കാലിക തടയണകളുടെ നിർമാണവും അന്തിമഘട്ടത്തിലാണ്.

Advertisement
Advertisement