രാജസ്ഥാനിൽ ഖനിയിൽ ലിഫ്റ്റ് തകർന്ന് ഒരു മരണം
Thursday 16 May 2024 1:18 AM IST
ജയ്‌പൂർ: രാജസ്ഥാനിൽ ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്ന് ഒരാൾ മരിച്ചു. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് കമ്പനിയിലെ ചീഫ് വിജിലൻസ് ഓഫിസർ ഉപേന്ദ്ര പാണ്ഡെയാണ് മരിച്ചത്. കുടുങ്ങിക്കിടന്ന 14 ഉദ്യോഗസ്ഥരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം
രാത്രി എട്ടിനാണ് ഉപേന്ദ്ര പാണ്ഡെയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ നിന്നെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരും ഖനിയിലെ ജീവനക്കാരും ഉൾപ്പെടെയുള്ള സംഘം ജുൻജുനു ജില്ലയിലെ കോലിഹാൻ ഖനിയിൽ അകപ്പെട്ടത്. പരിശോധനക്കിടെ 577 മീറ്റർ താഴ്ചയിലെത്തിയ ലിഫ്റ്റ് പൊട്ടിവീഴുകയായിരുന്നു.ഘട്ടംഘട്ടമായി നടത്തിയ ശ്രമത്തിലാണ് ഓരോരുത്തരെ പുറത്തെത്തിച്ചത്. മരിച്ച ഉപേന്ദ്ര പാണ്ഡെയുടെ മൃതദേഹം പുറത്തെത്തിച്ചതായി ദുരന്തനിവാരണ സംഘം അറിയിച്ചു.
വീഴ്ചക്കിടയിൽ ലിഫ്റ്റ് തങ്ങിനിന്നത് രക്ഷാപ്രവർത്തനത്തിനു സഹായകമായി.