എച്ച് വൺ എൻവൺ ; ജാഗ്രത വേണം

Friday 17 May 2024 1:41 AM IST

ആലപ്പുഴ: ജില്ലയിൽ ഈ വർഷം ഇതുവരെ 35 എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. ഏപ്രിൽ, മേയ് മാസങ്ങളിൽ ജില്ലയിൽ 9 കേസുകൾ വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ എച്ച്1എൻ1പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. തുടർച്ചയായ തുമ്മൽ, പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്, ഛർദ്ദി എന്നിവ ലക്ഷണങ്ങളാണ്. രോഗബാധയുള്ളവർ വായും മൂക്കും പൊത്താതെ തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോഴും രോഗിയുടെ സ്രവങ്ങൾ പുരളാനിടയുള്ള പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയും രോഗം പകരാം.
രോഗം ഇല്ലാത്തവരും പൊതുസ്ഥലങ്ങളിലും തിരക്കുള്ള ഇടങ്ങളിലും ആശുപത്രി സന്ദർശന വേളകളിലും മാസ്‌ക് ധരിക്കുക. നന്നായി വിശ്രമിക്കുക. തിളപ്പിച്ചാറിയ വെള്ളം , കഞ്ഞിവെള്ളം, പാനീയങ്ങൾ തുടങ്ങിയവ ധാരാളം കുടിക്കുകയും പോഷകപ്രദമായ ഭക്ഷണം കഴിക്കുകയും ചെയ്യുക. ഗർഭിണികൾ, പ്രമേഹം രക്താതിമർദ്ദം ശ്വാസകോശ രോഗങ്ങൾ, വൃക്ക രോഗങ്ങൾ തുടങ്ങി മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഇവർക്ക് ചെറിയ ജലദോഷം വന്നാൽ പോലും ഉടൻ വൈദ്യസഹായം സ്വീകരിക്കേണ്ടതാണ്. എച്ച്1എൻ1 പനിക്ക് ഫലപ്രദമായ ചികിത്സ സർക്കാർ ആശുപത്രികളിൽസൗജന്യമാണ്. സ്രവ പരിശോധനകളും ലഭ്യമാണ്. പനി, ശരീരവേദന ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സ പാടില്ല. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണം.


പ്രതിരോധ ശീലങ്ങൾ

#രോഗമുള്ളവർ കർശനമായും മാസ്‌ക് ധരിക്കണം

# കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക

#പനിയുള്ളപ്പോൾ അകലം പാലിക്കുക

# കുഞ്ഞുങ്ങളെ അങ്കണവാടികൾ, ക്രഷ് എന്നിവിടങ്ങളിൽ വിടരുത്

Advertisement
Advertisement