ജില്ലയിൽ ഇന്നും നാളെയും റെഡ് അലർട്ട്
പത്തനംതിട്ട : പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കും. ജില്ലയിൽ 21ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയ്ക്കുള്ള സാദ്ധ്യതയാണുള്ളത്. 22ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖാപിച്ചിട്ടുണ്ട്. ഈ ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയുണ്ട്.
യാത്രകൾക്ക് നിരോധനം
അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പത്തനംതിട്ടയിൽ രാത്രികാല യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി. ഇന്ന് മുതൽ 23 വരെയാണ് നിരോധനം . ഗവിയുൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരോധനമുണ്ട്. രാത്രി ഏഴുമണിക്ക് ശേഷമുള്ള യാത്രകൾക്കാണ് നിരോധനം. ജില്ലയിലെ ക്വാറികൾക്ക് പ്രവർത്തനാനുമതിയില്ല.
തൊഴിലുറപ്പ് ജോലികൾ, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും 23 വരെ നിരോധിച്ചു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യാം.
ഉദ്യോഗസ്ഥർ ഹാജരാകണം
ജില്ലയിൽ ദുരന്ത സാദ്ധ്യതകൾ നിലനിൽക്കുന്നതിനാലും ദുരന്തനിവാരണ പ്രവർത്തനങ്ങളും മറ്റു അനുബന്ധ പ്രവർത്തനങ്ങളും സുഗമമായും സമയബന്ധിതമായും നിർവഹിക്കുന്നതിനും ഇന്ന് മുതൽ മേയ് 23 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി. ഗർഭിണികൾ, അംഗപരിമിതർ, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാൽ നിലവിൽ അവധിയിൽ പ്രവേശിച്ചിരിക്കുന്നവർ എന്നിവർക്ക് ഉത്തരവ് ബാധകമല്ല.
തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനത്തിന്
മുകളിലേക്ക് മരം ഒടിഞ്ഞുവീണു
റാന്നി: പെരുനാട് - മാടമൺ വള്ളക്കടവിന് സമീപം ശബരിമല ദർശനം കഴിഞ്ഞു വന്ന തമിഴ്നാട് സ്വദേശികളുടെ മിനി ബസിനു മുകളിൽ ബദാം മരം ഒടിഞ്ഞു വീണ് ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.30ന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ബദാം മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണത്. ബസിന്റെ മുൻവശത്തെ ചില്ല് മരം വീണ് തകർന്നു. ശബരിമല പാതയോടു ചേർന്ന് നിൽക്കുന്ന ബദാംമരത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇത് മുറിച്ചു നീക്കണമെന്നാവശ്യം മുൻപ് ഉയർന്നിരുന്നു.