ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിയിടപാട്, യുവ മോഡലടക്കം ആറുപേ‌ർ അറസ്റ്റിൽ

Monday 20 May 2024 1:46 AM IST

കൊച്ചി: ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തിവരികയായിരുന്ന മോഡലുൾപ്പെട്ട ആറംഗസംഘം പിടിയിലായി. വരാപ്പുഴ സ്വദേശിനിയും മോഡലുമായ അൽക്ക ബോണി (22), ഇടുക്കി സ്വദേശി ആഷിഖ് അൻസാരി (22), പാലക്കാട് സ്വദേശികളായ എം.സി. സൂരജ് (26), രഞ്ജിത് (24), മുഹമ്മദ് അസർ (18), തൃശൂർ സ്വദേശി എബിൻ (18) എന്നിവരാണ് അറസ്റ്റിലായത്. വില്പനയ്‌ക്കെത്തിച്ച കൊക്കെയ്ൻ, മെത്ത്, കഞ്ചാവ് എന്നിവ കണ്ടെടുത്തു. കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ആഷിഖിന്റെ പേരിലാണ് റൂം എടുത്തിരുന്നത്.

കഴിഞ്ഞ 13 മുതൽ സംഘം ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. പരിശോധനയ്ക്കായി എളമക്കര പൊലീസും ഡാൻസാഫും ലോഡ്ജിൽ എത്തുമ്പോൾ ഇവർ ലഹരിലായിരുന്നു. പ്രതികളിൽ ഒരാളുടെ മൊബൈൽഫോണിൽനിന്ന് ലഹരി ഇടപാടുകാരെക്കുറിച്ചും സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവയ്ക്കുന്നതിന്റെയും ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വില്പന നടത്തിവരികയായിരുന്നു. ഇവരുടെ കൈയിൽനിന്ന് പിടിച്ചെടുത്ത ഡയറിയിൽനിന്ന് ലഹരി ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

പിടിയിലായ രഞ്ജിത്ത് മൂന്ന് കൊലപാതകശ്രമ കേസുകളിലും ഒരു പിടിച്ചുപറി കേസിലും പ്രതിയാണ്. സൂരജിന് വിവിധ സ്റ്റേഷനുകളിലായി നാല് മോഷണക്കേസുകളുണ്ട്. പ്രതികളുടെ സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പ്രതികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയവരെക്കുറിച്ചും അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.

എളമക്കര എസ്.എച്ച്.ഒ സജീവ്കുമാർ ജെ.എസ്, എസ്.ഐമാരായ മനോജ്. സി, അസൈനാർ, ലാലു ജോസഫ്, അനിൽ പി.എസ്, എ.എസ്.ഐമാരായ സെൻ, ബിജു, സിമി, സി.പി.ഒ രാജേഷ്. എസ്, അനീഷ് ഐ.എസ്, ഡബ്ല്യു.സി.പി.ഒ ബുഷ്ര എന്നിവരും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisement
Advertisement