കനത്ത മഴ: ആശങ്ക ഒഴിയാതെ തലസ്ഥാനം
നാളെ വരെ ഓറഞ്ച് അലർട്ട് ബുധനാഴ്ച യെല്ലോ
തിരുവനന്തപുരം: ജില്ലയിൽ ശനിയാഴ്‌ച രാത്രി മുതൽ ഞായർ പുലർച്ചെ വരെ നിറുത്താതെ പെയ്‌തമഴയിൽ നഗരത്തിലെ വിവിധ ഇടങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളംകയറി. ഇന്നലെ പകൽ മഴ പെയ്യാതിരുന്നതിനെത്തുടർന്ന് ഉച്ചയോടെ ഭൂരിഭാഗം ഇടങ്ങളിലും വെള്ളമിറങ്ങി. വിവിധ പ്രദേശങ്ങളിൽ കൃഷിനാശവുമുണ്ടായി.
കനത്ത മഞ്ഞുവീഴ്ചയുൾപ്പെടെയുണ്ടായ പശ്ചാത്തലത്തിൽ പൊൻമുടിയിലേക്കുള്ള വിനോദസഞ്ചാരത്തിന് താത്കാലിക നിരോധനം ഏർപ്പെടുത്തി. 118 മില്ലീമീറ്റർ മഴയാണ് പൊൻമുടിയിൽ ലഭിച്ചത്. പലയിടത്തും മരങ്ങൾ കടപുഴകി വൈദ്യുതി ബന്ധം തകരാറിലായി. ജില്ലയിൽ നാളെ വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെയുള്ള ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ബുധനാഴ്ച 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജില്ലയിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുമുണ്ട്.