കാലി ചന്തകളിൽ പോത്ത് വരവ് കുറഞ്ഞു; വിപണിയിൽ ഇറച്ചി വില കൂടി

Monday 20 May 2024 1:37 AM IST

ഒറ്റപ്പാലം: പോത്തിറച്ചിക്ക് വില കൂടിയതോടെ വാണിയംകുളം ചന്തയിലടക്കം പോത്തുകളെത്തുന്നതിൽ വൻ കുറവ്. സംസ്ഥാനത്തെ പേരുകേട്ട കന്നുകാലി ചന്തയായ വാണിയംകുളത്ത് വ്യാഴാഴ്ച എത്തിയത് 40 ലോഡ് കന്നുകാലികളാണ്. ഇതിൽ 10 ലോഡ് മാത്രമാണ് പോത്തുകൾ ഉണ്ടായിരുന്നത്. ബാക്കിയെല്ലാം മറ്റ് കന്നുകാലികളാണ്. നേരത്തെ വാണിയംകുളം കന്നുകാലിച്ചന്തയിൽ കൂടുതലായി എത്തിയിരുന്നത് പോത്തുകളായിരുന്നു. പോത്തുകൾ കുറവായിരുന്നെങ്കിലും മറ്റ് കന്നുകാലികളുടെ വിൽപ്പന സജീവമായിരുന്നു. 340 മുതൽ 400 രൂപ വരെയാണ് പോത്തിറച്ചിയുടെ വില. ബോട്ടിക്ക് 150 മുതൽ 200 രൂപ വരെയാണ് വില. ആന്ധ്രാപ്രദേശ്, ഒഡിഷ, തമിഴ്നാട്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കന്നുകാലികളെത്തുന്നത്. തിരഞ്ഞെടുപ്പ് കാരണവും കന്നുകാലികളുടെ ക്ഷാമംമൂലവും ഇത് പകുതിയായി കുറയുകയായിരുന്നു. ഇതരസംസ്ഥാനങ്ങളിലെ പ്രാദേശിക വിപണികളിൽ നിന്ന് കന്നുകാലികളെ കൂടിയവിലയ്ക്ക് വാങ്ങിയാണ് ഇപ്പോൾ എത്തിക്കുന്നത്. നാട്ടിൻ പുറങ്ങളിലിൽ ഫാമുകൾ കുറഞ്ഞതോടെ ഇവിടെ നിന്നും പോത്തുകളെയും എരുമകളെയും ലഭിക്കാത്ത സാഹചര്യമാണ്. പെരുന്നാൾ അടുക്കുന്നതോടെ ഇനിയും വില വർധിക്കാനുള്ള സാഹചര്യമാണെന്ന് കേരള കാറ്റിൽ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി യൂസഫ് അപ്പ കാട്ടിൽ പറഞ്ഞു.

പോത്തുകളെ കിട്ടാനില്ല

ആന്ധ്ര, കർണ്ണാടക, ഒറീസ, തമിഴ്നാട്, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കന്നുകാലികൾ എത്തുന്നത്. എന്നാൽ ഇവിടെ വലിയ രീതിയിൽ വില വർദ്ധിച്ച സാഹചര്യമാണ്. 30 മുതൽ 50 രൂപയാണ് ഒരു കിലോഗ്രാമിൽ വർദ്ധിച്ചത്. ഇതോടെ ഇവിടെ നിന്ന് എത്തിക്കുന്ന കാലികൾക്ക് ഇരട്ടി വിലയാണ് ഇപ്പോൾ വരുന്നത്. കയറ്റുമതി കൂടിയതുമൂലം പോത്തുകളെ കിട്ടാനില്ലാത്തതാണ് കാരണം. ഇതോടെ ഇറച്ചിക്കും വില കൂടിയതായി കച്ചവടക്കാർ പറഞ്ഞു.

Advertisement
Advertisement