കുഞ്ഞിന്റെ അമ്മ ജീവനൊടുക്കിയതിൽ ബന്ധുക്കൾക്കെതിരെ പ്രതിഷേധം
ചെന്നൈ: ചെന്നൈയിലെ ഫ്ലാറ്റിന്റെ സൺഷേഡിൽ വീണ കുഞ്ഞിനെ അയൽക്കാർ രക്ഷപ്പെട്ടുത്തിയതിനു പിന്നാലെ
കുഞ്ഞിന്റെ അമ്മ ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുക്കൾക്കെതിരെ പ്രതിഷേധം വ്യാപകം. കോയമ്പത്തൂർ സ്വദേശിയായ വെങ്കിടെഷിന്റെ ഭാര്യ രമ്യ(33) ആണ് ശനിയാഴ്ച ജീവനൊടുക്കിയത്. കുഞ്ഞ് വീണത് അമ്മയടെ അശ്രദ്ധ കൊണ്ടാണെന്ന് ബന്ധുക്കൾ കുറ്റപ്പെടുത്തി. ഇതിൽ മനം നൊന്താണ് രമ്യ ശനിയാഴ്ച ജീവനൊടുക്കിയത്. സൈബർ ആക്രമണവും രമ്യയ്ക്ക് നേരെയുണ്ടായി.
ഐ.ടി കമ്പനി ജീവനക്കാരിയാണ് രമ്യ. ഏപ്രിൽ 28നായിരുന്നു ഏഴുമാസം പ്രായമുള്ള കുഞ്ഞ് സൺഷേഡിൽ വീണത്. തിരുമുല്ലവയലിലുള്ള വി.ജി.എൻ അപ്പാർട്മെന്റിലെ ബാൽക്കണിയിൽ ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കൈയിൽൽ നിന്ന് കുഞ്ഞ് വഴുതി വീഴുകയായിരുന്നു. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റിൽ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച രമ്യയുടെ മാതാപിതാക്കളും ഭർത്താവ് വെങ്കിടേഷും സമീപത്തെ വിവാഹവീട്ടിൽ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് രമ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെങ്കിടേഷ് - രമ്യ ദമ്പതികൾക്ക് 5 വയസ്സുള്ള ഒരു മകനുമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.