മൂന്നിയൂരിൽ ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി
തിരൂരങ്ങാടി: അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന മുന്നിയൂർ സ്വദേശിയായ അഞ്ചുവയസുകാരി മരിച്ച സംഭവത്തെ തുടർന്ന് ജാഗ്രതാ നടപടികൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. കളിയാട്ട ഉത്സവം നടക്കുന്ന സാഹചര്യത്തിൽ വഴിയോരത്തെ ശീതളപാനീയ വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. മുന്നിയൂർ മുട്ടിച്ചിറ മുതൽ കളിയാട്ടമുക്ക് കാര്യാട് കടവ് വരെയുള്ള മേഖലയിലെ റോഡിന്റെ ഇരുവശങ്ങളിലെ കടകളിൽ കുപ്പിവെള്ളം കൊണ്ടല്ലാതെ ശീതളപാനീയങ്ങളും മറ്റും ഉണ്ടാക്കുന്നത് വിലക്കിയിട്ടുണ്ട്. ഇന്നലെ ജെ.എച്ച്.ഐമാരായ എഫ്. ജോയ്, എം അശ്വതി , വി പ്രശാന്ത് , എ.വി. പ്രദീപ് കുമാർ എന്നിവർ എല്ലാ കടകളിലും കയറി ബോധവത്കരണം നടത്തി. വീടുകളിലെ കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തിയിട്ടുണ്ട്. പനി നിരീക്ഷണം അടക്കമുള്ള സർവൈലൻസ് പ്രവർത്തനങ്ങൾ നടത്തി. കിണറിലെ വെള്ളം സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.