കേരള ടീമിൽ കാൽപ്പന്ത് തട്ടാൻ പട്ടാഴിയിലെ കൂട്ടുകാർ
പത്തനാപുരം: പറമ്പിലും റോഡിലുമൊക്കെയായി കാൽപ്പന്ത് തട്ടിക്കളിച്ചുനടന്ന കൂട്ടുകാർ കേരള ടീമിൽ. പട്ടാഴി കന്നിമേൽ പനയനഴികത്ത് വീട്ടിൽ രതീഷ്-സ്മിത ദമ്പതികളുടെ മകൻ രോഹിത് കുമാർ, പട്ടാഴി നടുത്തേരി പുത്തൻപുര കിഴക്കതിൽ അജിത്ത് കുമാർ-സിന്ധു ദമ്പതികളുടെ മകൻ ശരത്ത് കുമാർ എന്നിവരാണ് അഭിമാനനേട്ടം കൈവരിച്ചത്.
പട്ടാഴി ഗവ. ഹയർ സെക്കൻറി സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥികളാണ് ഇരുവരും. കായികാദ്ധ്യാപകൻ ജിബിൻ ജോൺസണാണ് ഇരുവരുടെയും കഴിവ് തിരിച്ചറിഞ്ഞ് പരിശീലനം നൽകിയത്. വിവിധ ടർഫുകളിലും കളിക്കളങ്ങളിലും എത്തിച്ചായിരുന്നു പരിശീലനം.
ഇന്ത്യൻ മിനി ഫുട്ബാൾ അസോസിയേഷൻ ഗോവയിൽ നടത്തിയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഇരുവരും പങ്കെടുക്കുകയും ടീം വിജയിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന സെലക്ഷനിലാണ് ജൂൺ പത്ത് മുതൽ പതിനാല് വരെ നേപ്പാളിൽ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ നടത്തുന്ന അണ്ടർ-17 ഫുട്ബാൾ മത്സരത്തിനുള്ള16 അംഗ കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.