വോട്ടിംഗ് മെഷീനിൽ ബി.ജെ.പി ടാഗ്, മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ബി.ജെ.പി ടാഗ് കണ്ടെന്ന തൃണമൂൽ കോൺഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ കമ്മിഷനിംഗ് ചെയ്യുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നത് ബി.ജെ.പിയുടെ പ്രതിനിധികൾ മാത്രമാണ്. അതുകൊണ്ടാണ് ടാഗിൽ അവരുടെ പ്രതിനിധികളുടെ ഒപ്പ്
വന്നത്. അതേസമയം, മറ്റു ചിലതിൽ എല്ലാ പാർട്ടിയുടെ ഏജന്റുമാരും എത്തിയിരുന്നുവെന്നും അവരുടെ ഒപ്പ് ശേഖരിക്കാൻ സാധിച്ചുവെന്നും കമ്മിഷൻ വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കമ്മിഷനിംഗ് ചെയ്തതെന്നും എല്ലാം സിസിടിവി ക്യാമറയുടെ സാന്നിദ്ധ്യത്തിലാണ് നടത്തിയതെന്നും വിഡിയോ എടുത്തിട്ടുണ്ടെന്നും കമ്മിഷൻ പറഞ്ഞു.
ഇന്നലെ പശ്ചിമബംഗാളിലെ രഘുനാഥ്പുരിൽ അഞ്ചു ഇലക്ട്രോണിക് മെഷീനുകളിൽ ബി.ജെ.പി ടാഗ് കണ്ടതിനെ തുടർന്ന് തൃണമൂൽ കോൺഗ്രസ് രംഗത്ത് എത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും അന്വേഷണം നടത്തണമെന്ന പശ്ചാതലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടിയുമായി രംഗത്തെത്തിയത്.