വീട് കുത്തിത്തുറന്ന് കവർച്ച: മോഷ്ടാക്കൾ പിടിയിൽ
തലശ്ശേരി: പാലയാട് ചിറക്കുനി മാണിയത്ത് സ്‌കൂളിനടുത്ത റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. സതീശന്റെ വന്ദനം വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിൽ മോഷ്ടാക്കൾ പിടിയിൽ. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ വടകര മുട്ടുങ്ങലിൽ താമസിക്കുന്ന നംഗ്യാർ കുട്ടിക്കുനിയിൽ എൻ.കെ. മണി (40), തഞ്ചാവൂർ ഗാന്ധിനഗർ കോളനിയിലെ സെംഗിപ്പെട്ടിയിൽ മുത്തു (32), തഞ്ചാവൂർ വള്ളൂർ പെരിയ നഗറിലെ ആർ. വിജയൻ (35) എന്നിവരാണ് അറസ്റ്റിലായത്.
മോഷണത്തിന്റെ സൂത്രധാരൻ എൻ.കെ. മണിയെ തലശ്ശേരി എ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് രണ്ടു പേർ കൊയിലാണ്ടി ഭാഗത്ത് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പൊലീസിന് കൈമാറി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊയിലാണ്ടി, പള്ളൂർ തുടങ്ങിയ സ്ഥലങ്ങളിലെ മോഷണത്തിന് പിന്നിൽ ഇതേ സംഘമാണെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് കൊയുലാണ്ടി മോഷണകേസുമായി ബന്ധപ്പെട്ട സ്വർണ്ണവും കണ്ടെടുത്തു. ഇക്കഴിഞ്ഞ 16നായിരുന്നു ചിറക്കുനിയിൽ
വീട് കുത്തിത്തുറന്ന് 5 പവൻ സ്വർണവും അയ്യായിരം രൂപയും കവർന്നത്. പാലയാട് മൃഗാശുപത്രിക്കടുത്ത തച്ചന വയൽ പറമ്പിലെ ഷാജിയുടെ ഇരുചക്ര വാഹനവും മോഷ്ടിച്ചിരുന്നു. ബൈക്ക് പിന്നീട് എരഞ്ഞോളി കണ്ടിക്കൽ ബൈപാസിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ധർമ്മടം എസ്.ഐ. സജിത്തിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.