വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി തേച്ച് മൂന്നുപവന്റെ താലിമാല പൊട്ടിച്ചു (ഡെക്ക് ) പിടിവലിക്കിടെ മാലയുടെ പകുതിയേ പോയുള്ളൂ
വർക്കല: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം മൂന്ന് പവന്റെ മാല പൊട്ടിച്ചു. വർക്കല പന്തുവിള വള്ളൂർ വീട്ടിൽ ഓമന (60)യുടെ താലിമാലയാണ് കവർന്നത്. ഓമന മാലയിൽ പിടിമുറുക്കിയെങ്കിലും താലിമാലയുടെ പകുതി ഭാഗം ബലപ്രയോഗത്തിലൂടെ മോഷ്ടാവ് കൈക്കലാക്കി. ഞായറാഴ്ച രാവിലെ 5.45 ഓടെയാണ് സംഭവം. വീടിന്റെ വാതിൽ പുറത്തുനിന്നു കൊളുത്തിട്ടശേഷം വെളിയിലുള്ള ടോയ്ലെറ്റിലേക്ക് പോകാനിറങ്ങവേയാണ് മോഷ്ടാവ് ഓമനയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞത്. തുടർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം മണ്ണും മുളകുപൊടിയും കുഴച്ചെടുത്ത് കണ്ണിൽ തേച്ച ശേഷമാണ് മാല പൊട്ടിച്ചത്. ഓമന നിലവിളിച്ചെങ്കിലും വാതിൽ കൊളുത്ത് ഇട്ടിരുന്നതിനാൽ വീട്ടുകാർക്ക് പെട്ടെന്ന് പുറത്തേക്കിറങ്ങാൻ സാധിച്ചില്ല. ബഹളം കേട്ട് പരിസരവാസികൾ ഉണർന്നെങ്കിലും ചുറ്റുമതിൽ ഇല്ലാത്ത വീടായതിനാൽ മോഷ്ടാവിന് പെട്ടെന്ന് രക്ഷപ്പെടാൻ കഴിഞ്ഞു. നല്ല ഉയരമുള്ള ആളാണ് മോഷ്ടാവെന്നും ആളെ തിരിച്ചറിയാതിരിക്കാൻ പർദ്ദ പോലുള്ള വേഷമാണ് ധരിച്ചിരുന്നതെന്നും ഓമന പൊലീസിനോട് പറഞ്ഞു. വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. മേയ് 15നും സമാനമായ സംഭവം വർക്കല പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നിരുന്നു. പൂജയ്ക്ക് വിളക്ക് ഒരുക്കാൻ പുലർച്ചെ കിണറ്റിൽ നിന്ന് വെള്ളം കോരുകയായിരുന്ന കരുനിലക്കോട് ആലുവിള വിപഞ്ചികയിൽ അയിഷയുടെ (72) ഒരു പവന്റെ മാല പൊട്ടിച്ച കേസിലും പൊലീസ് പ്രതിക്കായി തെരച്ചിൽ തുടരുകയാണ് .