മന്ത്രിമാരെ രക്ഷിക്കാൻ ഉദ്യോഗസ്ഥരെ നുണയരാക്കുന്നു: വി.ഡി. സതീശൻ
തിരുവനന്തപുരം: ബാർ കോഴ വിഷയത്തിൽ നിന്ന് മന്ത്രിമാരെ രക്ഷിക്കാൻ ഉദ്യോഗസ്ഥരെക്കൊണ്ട് നുണ പറയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടെ ഓഫീസിൽ നിന്നാണ് ടൂറിസം ഡയറക്ടറുടെ പേരിൽ പ്രസ്താവന ഇറക്കിയത്. എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്യുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അബ്കാരി നയം തീരുമാനിക്കുന്നത് ടൂറിസം വകുപ്പാണോ? അനധികൃതമാണ് ടൂറിസം വകുപ്പിന്റെ ഇടപെട്ടൽ. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മദ്യനയത്തിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ടൂറിസം സെക്രട്ടറിയോട് റിപ്പോർട്ട് ചോദിച്ചത് എന്തിനാണ്? ബാറുകളുടെ എണ്ണം വർദ്ധിച്ചിട്ടും ടേൺ ഓവർ ടാക്സ് താഴേക്കുപോയി. ഒരു പരിശോധനയും ബാറുകളിൽ നടത്തുന്നില്ല. ക്രമസമാധാനം ചർച്ചചെയ്യാൻ മുഖ്യമന്ത്രി പൊലീസ് ഉന്നതരുടെ യോഗം വിളിച്ചിരിക്കുന്നതിനിടയിൽ മാരാരിക്കുളത്ത് ഒരാൾ വണ്ടിയുടെ ചില്ല് തകർത്ത് തോക്ക് ചൂണ്ടി. എസ്.പിയെ നിയന്ത്രിക്കുന്നത് സി.പി.എം ജില്ലാക്കമ്മിറ്റിയും എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നത് ഏരിയ നേതാക്കളുമാണ്. ആഭ്യന്തരവകുപ്പിന്റെ ഭരണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് നിയന്ത്രിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
ഹൈജാക്ക് പട്ടം ചേരുക പ്രതിപക്ഷ നേതാവിന്: മുഹമ്മദ് റിയാസ്
ഹൈജാക്ക് പട്ടം ചേരുക പ്രതിപക്ഷ നേതാവിനാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ ഹൈജാക്ക് ചെയ്യുകയാണെന്ന വി.ഡി. സതീശന്റെ ആരോപണത്തിന് മറുപടിപറയുകയായിരുന്നു റിയാസ്. കെ.പി.സി.സി പ്രസിഡന്റിനൊപ്പവും യു.ഡി.എഫ് കൺവീനർക്കൊപ്പവും നടത്തിയ വാർത്താസമ്മേളനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഹൈജാക്ക് ഇടപെടലുകൾ നമ്മൾ കണ്ടതാണ്. മദ്യനയവുമായി ബന്ധപ്പെട്ട് ചർച്ച നടന്നുവെന്ന് പ്രതിപക്ഷ നേതാവ് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മറ്റൊരു വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്നെ വലിച്ചിഴയ്ക്കുന്നതിനു പിന്നിൽ കൃത്യമായ അജണ്ടയുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എങ്ങനെയാണോ ഭരണം നടത്തുന്നത് അതുപോലെയാണ് ഇടതുപക്ഷ സർക്കാരും എന്നാണ് കെ. സുരേന്ദ്രൻ കരുതുന്നത്. അതിനാലാണ് നിഴൽ മുഖ്യമന്ത്രി എന്നുള്ള ആരോപണങ്ങളൊക്കെ ഉന്നയിക്കുന്നതെന്നും റിയാസ് പറഞ്ഞു.