സംസ്ഥാനത്ത് പാർട്ടി ഭരണം, മുഖ്യമന്ത്രി കാഴ്ചക്കാരൻ: വി.ഡി.സതീശൻ

Wednesday 29 May 2024 3:00 AM IST

കോഴിക്കോട്: സംസ്ഥാനത്ത് സി.പി.എമ്മിന്റെ പാർട്ടി ഭരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി നിസ്സംഗനായി നിൽക്കുകയും അധികാരം ഉപജാപകസംഘം തട്ടിയെടുക്കുകയും ചെയ്തു. ആലപ്പുഴയിൽ ഉൾപ്പെടെ ക്രിമിനലുകൾക്ക് സംരക്ഷണം നൽകുന്നത് സി.പി.എം നേതാക്കളാണ്. അപകടകരമായ നിലയിലേക്കാണ് കേരളം പോകുന്നത്. ലഹരി മരുന്ന് വിവരം നൽകുന്ന ആളുടെ വീട് ആക്രമിക്കപ്പെടുകയാണ്. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്. ജയിലിൽ കിടക്കുന്ന ക്രിമിനലുകൾ പുറത്ത് ക്വട്ടേഷൻ നൽകുന്നു. മാദ്ധ്യമ പ്രവർത്തകർക്കും രക്ഷയില്ലാത്ത അവസ്ഥ. പൊലീസ് ക്രിമിനലുകൾക്ക് കുടപിടിക്കുന്ന സാഹചര്യം ഇല്ലാതാകണം.
മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ബാർ ഉടമകൾ കോഴ പിരിക്കാനെടുത്ത തീരുമാനം എങ്ങനെ പുറത്തുപോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായപ്പോഴും വാർത്ത പുറത്തു വന്നത് എങ്ങനെയെന്ന് കണ്ടെത്താൻ മാദ്ധ്യമപ്രവർത്തകനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ചപ്പോഴും അവർക്കെതിരെയാണ് അന്വേഷണം നടത്തിയത്. കേരളത്തിലെ പൊലീസിനെ നാണംകെട്ട നിലയിലേക്ക് മാറ്റിയെന്നും സതീശൻ പറഞ്ഞു.

Advertisement
Advertisement