കേജ്‌രിവാളിന്റെ ജാമ്യം നീട്ടൽ : ചീഫ് ജസ്റ്റിസ് തീരുമാനിക്കും

Wednesday 29 May 2024 1:41 AM IST

ന്യൂഡൽഹി : മദ്യനയക്കേസിലെ ഇടക്കാല ജാമ്യം നീട്ടണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആവശ്യം പരിഗണിക്കുന്നതിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ തീരുമാനം നിർണായകം. ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പിന് ശേഷം രണ്ടാം തീയതി തീഹാർ ജയിലിൽ കീഴടങ്ങണമെന്നാണ് കേജ്‌രിവാളിന് സുപ്രീംകോടതി നിർദ്ദേശം.

മെഡിക്കൽ പരിശോധനകൾക്കായി ഇടക്കാല ജാമ്യം ഒരാഴ്ച്ച നീട്ടണമെന്ന അപേക്ഷ ഇന്നലെ കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ഉന്നയിച്ചെങ്കിലും അവധിക്കാല ബെഞ്ച് ഇടപെട്ടില്ല. അപേക്ഷ ലിസ്റ്റ് ചെയ്യുന്നത് ചീഫ് ജസ്റ്റിസ് തീരുമാനിക്കട്ടെയെന്ന് ജസ്റ്രിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് നിലപാടെടുത്തു. ഇ.ഡി അറസ്റ്റിനെതിരായ കേജ്‌രിവാളിന്റെ ഹർജി ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് വിധി പറയാൻ മാറ്രിയതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് ബെ‌ഞ്ചിന്റെ നിലപാട്. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ചാണ് മേയ് 10ന് ഇടക്കാല ജാമ്യം അനുവദിച്ചത്.

പെറ്ര് സി.ടി. സ്‌കാൻ തുടങ്ങിയ പരിശോധനകൾ നടത്തണമെന്നും, ജൂൺ ഒൻപതിന് കീഴടങ്ങാമെന്നുമാണ് കേജ്‌രിവാൾ വ്യക്തമാക്കിയത്. മാർച്ച് 21ലെ ഇ.ഡി അറസ്റ്റിന് ശേഷം ശരീരഭാരം ഏഴ് കിലോ കുറഞ്ഞെന്നും അറിയിച്ചു. രക്തത്തിലെ ഷുഗറിന്റെയും കീറ്റോണിന്റെയും അളവ് കൂടുതലായതിനാൽ കേജ്‌രിവാളിന് ക്യാൻസർ,​ വൃക്കരോഗം തുടങ്ങിയ ഗുരുതരമായ അസുഖങ്ങളുണ്ടോയെന്ന ആശങ്ക ആംആദ്മി നേതാക്കൾ പങ്കുവച്ചിരുന്നു.

Advertisement
Advertisement