ആനവണ്ടി ലേബർ റൂമായി, അമ്പരപ്പിൽ യാത്രക്കാരും ജീവനക്കാരും

Wednesday 29 May 2024 10:31 PM IST

തൃശൂർ: ബുധൻ, ഉച്ചസമയം. കൃത്യം ഒരുമണി... തൃശൂരിൽ നിന്ന് കുറ്റ്യാടി തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്. പേരാമംഗലം എത്തിയപ്പോഴാണ് സംഭവം. സ്ത്രീകളുടെ സീറ്റിൽ ഒറ്റയ്ക്കിരുന്ന പൂർണ ഗർഭിണിയായ യുവതിക്ക് പ്രസവേദന. വേദന കൊണ്ട് പുളഞ്ഞത് മലപ്പുറം തിരുനാവായ മൺട്രോ വീട്ടിൽ ലിജീഷിന്റെ ഭാര്യ സെറീനയായിരുന്നു.

കണ്ടക്ടർ അജയനോട് സെറീന വിവരം പറഞ്ഞപ്പോൾ തന്നെ ഒറ്റബെല്ലിൽ ബസ് നിറുത്തി. പിന്നീട് പരിഭ്രമം, പരക്കം പാച്ചിൽ, ഒരു ഓട്ടോയ്ക്കായി അന്വേഷണം. എന്നാൽ അതിനിടെ തന്നെ കുട്ടി പുറത്തേക്ക് വന്നുതുടങ്ങിയിരുന്നു. ഇതോടെ ബസിൽ തന്നെ അമല ആശുപത്രിയിലേക്ക് എത്തിക്കാമെന്ന് തീരുമാനിച്ചു. സ്ഥിരം റൂട്ടായതിനാൽ ഡ്രൈവർക്കും കണ്ടക്ടർക്കും ആശുപത്രി അറിയാം.

അമ്പരപ്പ്, അത്ഭുതം

ഹെഡ് ലൈറ്റ് തെളിച്ച്, ഹോണടിച്ച് അതിവേഗം അശുപത്രിമുറ്റത്ത് ആനവണ്ടിയെത്തി, അസാധാരണമായി ബസ് കണ്ടപ്പോൾ തന്നെ ആശുപത്രി ജീവനക്കാർ സ്ട്രച്ചറും വീൽചെയറുമായി സജ്ജം. അപകടമോ അത്യാഹിതമോ എന്ന് കരുതി ഓടിയെത്തിയ ആശുപത്രി ജീവനക്കാർക്കും മറ്റുള്ളവ‌ർക്കും പ്രസവമെന്ന് കേട്ടപ്പോൾ അമ്പരപ്പ്, അത്ഭുതം..!

ഉടൻ ഡോക്ടരെ വിവരം അറിയിച്ചു. നിമിഷനേരം കൊണ്ട് എല്ലാം സജ്ജം. ഒരു കെ.എസ്.ആർ.ടി.സി ബസിലെ ആളുകളെ മുഴുവൻ വെപ്രാളത്തിലും പരിഭ്രമത്തിലുമാക്കിയ നിമിഷങ്ങൾക്കൊടുവിൽ സെറീന പെൺകുഞ്ഞിന് ജന്മം നൽകി. ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഏറെ നേരത്തെ ശ്രമത്തിനും പരിചരണത്തിനും ശേഷം വണ്ടിയിൽ കുഞ്ഞുമായി നഴ്‌സ് ബസിൽ നിന്നിറങ്ങി വന്നതോടെ ഏവരുടെയും മുഖത്ത് സന്തോഷം. പിന്നീട് ബസ് വൃത്തിയാക്കി മറ്റ് യാത്രക്കാരുമായി കുറ്റ്യാടി തൊട്ടിൽപ്പാലത്തേക്ക്.

Advertisement
Advertisement