ബ്രിജ്ഭൂഷണിന്റെ മകന്റെ അകമ്പടി വാഹനമിടിച്ച് 2 മരണം
ലക്‌നൗ: ഗുസ്‌തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺസിംഗിന്റെ മകനും ലോക്‌സഭാ സ്ഥാനാർത്ഥിയുമായ കരൺ ഭൂഷൺ സിംഗിന്റെ അകമ്പടി വാഹനം ബൈക്കിലിടിച്ച് രണ്ടുപേർ മരിച്ചു. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ ഗോണ്ട കേണൽഗഞ്ച്-ഹുസൂർപൂർ റോഡിൽ രാവിലെ 9നായിരുന്നു അപകടം.
റെഹാൻ ഖാൻ (17),ഷെഹ്സാദ് ഖാൻ (24) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവർ ലവ്കുശ് ശ്രീവാസ്തവയെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ കസ്റ്റഡിയിലെടുത്തു. മരുന്നു വാങ്ങാനായി ബൈക്കിൽ പോകുകയായിരുന്ന ഇവരെ അകമ്പടി വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് മരിച്ചു.സീതാദേവിക്കാണ് (60) പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.
സംഭവസ്ഥലത്ത് ജനക്കൂട്ടം തടിച്ചുകൂടിയതോടെ പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പൊലീസിനെ വിന്യസിച്ചു. സംഭവം നടക്കുമ്പോൾ കരൺ ഭൂഷൺ വാഹനത്തിലുണ്ടായിരുന്നോയെന്ന് വ്യക്തമല്ല. ബ്രിജ്ഭൂഷണിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഉത്തർപ്രദേശ് കൈസർഗഞ്ച് ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് കരൺ ഭൂഷൺ. ഇവിടെ സിറ്റിംഗ് എം.പിയായിരുന്ന ബ്രിജ്ഭൂഷൺ ഗുസ്‌തി താരങ്ങളെ ലൈംഗികചൂഷണത്തിനിരയാക്കിയതായി ആരോപണമുയർതോടെ മകനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.