ഓൺലൈനിൽ ലഹരിവിൽപ്പന : 2 പേർ അറസ്റ്റിൽ
വണ്ടൂർ: ഓൺലൈൻ പർച്ചേസ് പ്ലാറ്റ്ഫോം മാതൃകയിൽ ലഹരി മരുന്ന് വിൽപ്പന നടത്തിയ സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ നെൽകോട്ട സ്വദേശി നൂർമഹൽ വീട്ടിൽ നൗഫൽ അബുബക്കർ, എടക്കര സ്വദേശി പുതുവായ് വീട്ടിൽ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിൽ ഒരാളെ വണ്ടൂരിൽ വച്ചും മറ്റൊരാളെ തിരൂരിൽ വച്ചുമാണ് അറസ്റ്റ് ചെയ്തത്.
ഉപഭോക്താക്കൾ ക്യൂ ആർ കോഡിൽ പണമയച്ച് സ്ക്രീൻഷോട്ട് അയച്ചു കൊടുക്കും. മറുപടിയായി ഇതേ വാട്സ്ആപ്പ് നമ്പറിൽ കാത്തുനിൽക്കേണ്ട സ്ഥലവും സമയവും അറിയിക്കും. പറഞ്ഞ അളവിലുള്ള മയക്കുമരുന്ന് എത്തിച്ചു കൊടുക്കും. ആർക്കാണ് പണം അയച്ചതെന്നോ ആരാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നോ ഉപഭോക്താക്കൾക്ക് അറിയാനാവില്ല. വിക്രം സിനിമയിലെ റോളക്സ് എന്ന വില്ലൻ കഥാപാത്രത്തിന്റെ വിളിപ്പേരിലാണ് ഈ നമ്പർ ഉപഭോക്താക്കൾക്കിടയിൽ അറിയപ്പെട്ടിരുന്നത് .ഇതര സംസ്ഥാന തൊഴിലാളികളുടെയും മറ്റും പേരിലുള്ള മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഇവർ ഇടപാടുകൾ നടത്തുന്നത്. കാളികാവ്, പാണ്ടിക്കാട്, നിലമ്പൂർ, വണ്ടൂർ മേഖലകളിൽ വ്യാപകമായി ഓൺലൈൻ വിൽപ്പന പിടിച്ചതോടെയാണ് എക്സൈസ് പൂട്ടിട്ടത്.
വണ്ടൂർ ഭാഗത്ത് ഓർഡർ പ്രകാരം വിതരണത്തിനെത്തിയ നൗഫൽ അബൂബക്കറാണ് ആദ്യം പിടിയിലായത്. ചോദ്യം ചെയ്തപ്പോൾ തിരൂർ തലക്കാട് പുല്ലൂരിലുള്ള വാടക ക്വാർട്ടേഴ്സിലാണ് കഞ്ചാവു സൂക്ഷിച്ചിട്ടുള്ളതെന്നും അവിടെ നിന്നാണ് സംഘം ഓപ്പറേറ്റ് ചെയ്യുന്നതെന്നും മനസിലായി.പുലർച്ചെ തിരൂരിലെ വാടക ക്വാർട്ടേഴ്സിലെത്തി റോളക്സ് വാട്സാപ് കൈകാര്യം ചെയ്യുന്ന വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. അഞ്ചു കിലോ കഞ്ചാവും കണ്ടെടുത്തു. സംഘത്തിന് മയക്കമരുന്നെത്തിക്കുകയും പണമിടപാടു നടത്തുകയും ചെയ്യുന്ന തൊടുപുഴ സ്വദേശി രക്ഷപ്പെട്ടു.