ആഘോഷത്തിൽ കരടി ഇറച്ചി: 6 പേർ ഗുരുതരവസ്ഥയിൽ
സൗത്ത് ഡക്കോട്ട: അമേരിക്കയിലെ സൌത്ത് ഡക്കോട്ടയിലെ കുടുംബം ആഘോഷം വെറൈറ്റിയാക്കിയത് സ്വാദിഷ്ടമായ കരടി ഇറച്ചി വിളമ്പിയാണ്. എന്നാൽ ആഘോഷം
വൻ ദുരന്തമായി. കരടിയിറച്ചി കഴിച്ച ആറ് പേരാണ് ഗുരുതരാവസ്ഥയിലായത്. ഒരു മാസത്തിലേറെയായി ഫ്രീസ് ചെയ്ത് സൂക്ഷിച്ചിരുന്ന കരടി ഇറച്ചിയാണ് പരിപാടിക്കിടെ വിളമ്പിയത്. അപൂർവമായി കാണുന്ന നാടവിരബാധയാണ് കുടുംബാംഗങ്ങൾക്ക് സംഭവിച്ചത്. ഇറച്ചി കഴിക്കാതെ ഇതിനൊപ്പമുണ്ടായിരുന്ന പച്ചക്കറികൾ മാത്രം കഴിച്ചവരുംേ ആശുപത്രിയിലായിലാണ്. ട്രിച്ചിനെല്ലാ സ്പൈറൽസ് എന്ന നാടവിരയാണ് ഇറച്ചിയിലൂടെ മനുഷ്യ ശരീരത്തിലെത്തിയത്. പാകം ചെയ്യാത്ത പന്നിയിറച്ചിയിൽ സാധാരണമായി കാണുന്ന ഈ വിര രോഗ പ്രതിരോധ ശേഷിയെ സാരമായി ബാധിക്കുന്നവയാണ്. ഛർദ്ദി, വയറിളക്കം, തല കറക്കം എന്നിവയാണ് ഈ വിരബാധയുടെ ലക്ഷണം. വിരയുള്ള ഭക്ഷണം കഴിച്ചാൽ പത്ത് ദിവസത്തോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും ഹൃദയാഘാതത്തിലേക്കും മനുഷ്യ ശരീരം എത്തുമെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്. ഹൃദയം, വൃക്ക എന്നിവ വിരബാധയേ തുടർന്ന് തകരാറിലാവും.
അമേരിക്കയിൽ വളരെ വിരളമായാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കണക്കുകൾ അനുസരിച്ച് 2016നും 2022 നും ഇടയിൽ 35 കേസുകൾ മാത്രമാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മിനസോട്ട സ്വദേശിയായ 29കാരനാണ് നിലവിലെ കേസിൽ കടുത്ത പനിയുമായി ചികിത്സ തേടിയത്. ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങൾ സൌത്ത് ഡകോട്ട, അരിസോണ തുടങ്ങിയ സംസ്ഥാനങ്ങളിൽ ചികിത്സ തേടിയത്. രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫാമിലി റീ യൂണിയനിലെ കരടി ഇറച്ചിയാണ് വില്ലനായതെന്ന് വ്യക്തമായത്.
കാനഡയിൽ നിന്ന് കിട്ടിയ കരടി ഇറച്ചി കുടുംബാംഗങ്ങളിലൊരാൾ പരിപാടിക്ക് കൊണ്ടുവരികയായിരുന്നു. ഇവരിൽ നിന്ന് ഇറച്ചിയുടെ ശേഷിക്കുന്ന സാംപിുകൾ സിഡിസി പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വേട്ടയാടി കിട്ടിയ മൃഗങ്ങളുടെ ഇറച്ചി 165 ഡിഗ്രി സെൽഷ്യസിൽ പാകം ചെയ്യണമെന്ന് സിഡിസി നിർദ്ദേശം നൽകിയിട്ടുണ്ട്.