ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ: നിയമനത്തിന് സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ട
ന്യൂഡൽഹി : ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്ന് ഡൽഹി ഹൈക്കോടതി. പ്രിൻസിപ്പൽ, അദ്ധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരെ നിയമിക്കാൻ എയിഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവകാശമുണ്ടെന്ന് ജസ്റ്റിസ് സി. ഹരിശങ്കർ വിധിച്ചു..
പ്രിൻസിപ്പലിന്റെയും അദ്ധ്യാപകരുടെയും നിയമനത്തിനുള്ള വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ നിഷ്ക്കർഷിക്കാൻ മാത്രമാണ് വിദ്യാഭ്യാസ വകുപ്പിന് അധികാരമുള്ളത്. നിയമനത്തിന് സർക്കാർ നിഷ്ക്കർഷിച്ചിട്ടുള്ള യോഗ്യതയും മുൻപരിചയവുമുണ്ടെങ്കിൽ, പ്രിൻസിപ്പലിനെ ഉൾപ്പെടെ നേരിട്ടു നിയമിക്കാൻ ഇത്തരം
സ്ഥാപനങ്ങൾക്ക് യാതൊരു തടസവുമില്ല. ഒഴിവുകൾ നികത്താവുന്നതാണ്.
ധനസഹായം കൃത്യമായി ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകാനോ, നിയന്ത്രണം കൊണ്ടുവരാനോ മാത്രമേ സംസ്ഥാന സർക്കാരിന് പരമാവധി കഴിയൂ.
സർക്കാർ ഗ്രാന്റിന്റെ പേരിൽ, നിയമനങ്ങളുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കീഴ്പ്പെടുത്താനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഡൽഹി തമിഴ് എജ്യൂക്കേഷൻ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് വിധി. അസോസിയേഷന് കീഴിലെ ഡൽഹിയിലെ സ്കൂളുകളിലുള്ള 52 ഒഴിവുകൾ നേരിട്ടുള്ള നിയമനം മുഖേന നികത്താൻ വിദ്യാഭ്യാസ വകുപ്പ് സമ്മതിച്ചില്ല. തുടർന്നാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. തമിഴ് ഭാഷ വളർത്തുകയെന്ന ലക്ഷ്യത്തോടെ ഡൽഹിയിൽ ആരംഭിച്ച ഏഴ് ന്യൂനപക്ഷ ഭാഷാ സ്കൂളുകളിൽ 6879 കുട്ടികൾ പഠിക്കുന്നു. വാദമുഖങ്ങൾ കേട്ട ഹൈക്കോടതി, നിയമന നടപടി വിലക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി.