ആരോഗ്യവകുപ്പ് നിർദ്ദേശം, പനിയുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്
തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തിൽ പനിയുൾപ്പെടെയുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുതെന്നും കൃത്യമായ ചികിത്സ കുട്ടികൾക്ക് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം. അദ്ധ്യാപകർ കുട്ടികളെ നിരീക്ഷിച്ച് സുഖമില്ലാത്ത കുട്ടികളുടെ വിവരം രക്ഷാകർത്താക്കളെ അറിയിക്കണം. മഴ സമയത്ത് കുട്ടികൾക്ക് വൈറൽ പനിയും ശ്വാസകോശ രോഗങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ മറ്റു കുട്ടികളിലേക്ക് അവ പകരാതിരിക്കാൻ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടാൻ കുട്ടികളെ ശീലിപ്പിക്കണം.
സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ വൃത്തിയുള്ള ആഹാരം മാത്രമേ കഴിക്കാവൂ. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗങ്ങൾ പകരാൻ സാദ്ധ്യതയുള്ളതിനാൽ രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും ശ്രദ്ധിക്കണം. വിഷമിച്ച് ഉൾവലിഞ്ഞ് നിൽക്കുന്ന കുട്ടികൾ, ഭിന്നശേഷി കുട്ടികൾ എന്നിവർക്ക് മാനസിക പിന്തുണ ഉറപ്പാക്കി സ്‌നേഹവും പ്രോത്സാഹനവും നൽകണം.
ഭക്ഷണം തുറന്നു വയ്ക്കരുത്
തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണവും വെള്ളവും തുറന്നു വയ്ക്കരുത്
ഇലക്കറികൾ അടങ്ങുന്ന, വീട്ടിലുണ്ടാക്കിയ ആഹാരം ഉച്ചയൂണായും സ്നാക്സ് ആയും കുട്ടികൾക്ക് കൊടുത്തുവിടണം
ഭക്ഷണം കഴിക്കുന്നതിന് മുമ്പും, ടോയ്‌ലെറ്റിൽ പോയതിനുശേഷവും കൈകൾ നന്നായി കഴുകണം
കുട്ടികൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാതെ ശ്രദ്ധിക്കണം
ദിശയിൽ വിളിക്കാം
ആരോഗ്യപരമായ സംശയങ്ങൾക്ക് ഹെൽപ്പ് ലൈനായ ദിശയിൽ വിളിക്കാം. നമ്പർ- 104, 1056, 0471 2552056, 0471 2551056.
കൈറ്റിന്റെ 'സമഗ്ര പ്ലസ് '
പോർട്ടൽ ഉദ്ഘാടനം ചെയ്തു
കൊച്ചി: പുതിയ പാഠപുസ്തകങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച 'സമഗ്ര പ്ലസ് " പോർട്ടൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എളമക്കര ഗവ. ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്തു. 1, 3, 5, 7, 9 ക്ലാസുകളിലേക്ക് കൈറ്റ് തയ്യാറാക്കിയ സമഗ്ര പ്ലസ് പുതിയ ഡിജിറ്റൽ പഠനാനുഭവമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കുട്ടിയുടെ സ്വയം വിലയിരുത്തലിനു സഹായിക്കുന്ന 'പഠനമുറി" സംവിധാനമാണ് സമഗ്ര പ്ലസിലെ പ്രത്യേകത. കുട്ടിക്ക് കൈത്താങ്ങ് നൽകാൻ രക്ഷിതാക്കളെയും പ്രാപ്തരാക്കുന്ന വിധത്തിലാണ് സമഗ്രപ്ലസ് തയ്യാറാക്കിയിട്ടുള്ളത്.
പോർട്ടലിൽ 9ാം ക്ലാസിലേക്കുള്ള ആദ്യപാഠങ്ങളുടെ ഡിജിറ്റൽ വിഭവങ്ങൾ ഇന്നലെ മുതൽ ലഭ്യമാണെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. മറ്റു ക്ലാസുകളുടേത് ഈമാസം പൂർത്തിയാക്കും. ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ മുഴുവൻ പാഠപുസ്തകങ്ങളും സമഗ്ര പ്ലസ് പോർട്ടലിൽ ലഭ്യമാണ്. വിലാസം: www.samagra.kite.kerala.gov.in
ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ., മേയർ അഡ്വ. എം. അനിൽകുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് എന്നിവരും പങ്കെടുത്തു.
അദ്ധ്യാപകർക്ക്
വേണ്ടതെല്ലാം ലഭ്യം
പഠനലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്ന വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ പ്രസന്റേഷനുകൾ, ഇന്ററാക്ടീവ് വിഭവങ്ങൾ, വർക്ക്ഷീറ്റുകൾ എന്നിവ സമഗ്രപ്ലസിൽ അദ്ധ്യാപകരുടെ ലോഗിനിൽ ലഭ്യമാകും. കുട്ടിയെ വിലയിരുത്തി നിരന്തര പിന്തുണ നൽകുന്നതിനുള്ള സൂചകങ്ങളും തുടർപഠന വിഭവങ്ങളും ചോദ്യബാങ്കുകളും ലഭ്യമാകും.