സമസ്തയുടെ ഷോക്ക് ട്രീറ്റ്മെന്റ് പേടിയിൽ ലീഗ്
മലപ്പുറം: സമസ്തയുമായുള്ള ഭിന്നത മലപ്പുറത്തും പൊന്നാനിയിലും വോട്ട് കാര്യമായി ചോർത്തുമോയെന്ന ആശങ്കയിൽ മുസ്ലിം ലീഗ്. ഇരുമണ്ഡലങ്ങളിലും വിജയമുറപ്പിക്കുമ്പോഴും സമസ്ത ഷോക്ക് ട്രീറ്റ്മെന്റിനു തുനിഞ്ഞെങ്കിൽ അഞ്ച് മുതൽ 10 ശതമാനം വോട്ട് നഷ്ടപ്പെടാനാണ്സാദ്ധ്യത.
പൊന്നാനിയിൽ ഒരു ലക്ഷത്തിലധികവും, മലപ്പുറത്ത് രണ്ട് ലക്ഷത്തിലധികവും വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു ആദ്യ കണക്കുകൂട്ടലെങ്കിൽ കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നതാണ് ലീഗിന്റെ അവസാനവട്ട വിലയിരുത്തൽ. പൊന്നാനിയിൽ ഭൂരിപക്ഷം ഒരു ലക്ഷത്തിനും മലപ്പുറത്ത് ഒന്നര ലക്ഷത്തിനും താഴെയെങ്കിൽ രാഷ്ട്രീയ തിരിച്ചടിയായി വിലയിരുത്തപ്പെടും.. . ഇത്തവണ 25,000ത്തിനും 50,000ത്തിനും ഇടയിലെ ഭൂരിപക്ഷമാണ് പൊന്നാനിയിൽ ലീഗിന് സി.പി.എം കണക്കാക്കുന്നത്. 2019ൽ രാഹുൽ തരംഗത്തിൽ മലപ്പുറത്ത് 2.60 ലക്ഷമായിരുന്നു ഭൂരിപക്ഷം.
അടിത്തറ ഇളകുമോ
വോട്ട് ചോർച്ച സമസ്തയിലെ ലീഗ് വിരുദ്ധരുടെ വിജയവും ലീഗിന്റെ അടിത്തറയിലെ ഇളക്കവുമായി ചൂണ്ടിക്കാട്ടപ്പെടും. മലപ്പുറത്തടക്കം ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം വർദ്ധിക്കുന്നെന്ന സി.പി.എമ്മിന്റെ അവകാശവാദത്തിനുള്ള അംഗീകാരവുമാവും. ന്യൂനപക്ഷ വിഷയങ്ങൾ ശക്തമായി ഉയർത്തുന്നത് ഇടതുപക്ഷമാണെന്ന സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിച്ച സ്വീകാര്യതയായും ഇത് ഉയർത്തിക്കാട്ടും. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും മലപ്പുറത്ത് സി.പി.എമ്മിന്റെ വോട്ടുവിഹിതം ഗണ്യമായി കൂടിയിട്ടുണ്ട്. പൗരത്വ ഭേദഗതിയടക്കം വലിയ ചർച്ചയാക്കിയിട്ടും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങളിൽ പോളിംഗ് കുറഞ്ഞതിന്റെ ഞെട്ടൽ ലീഗിന് മാറിയിട്ടില്ല. പൊന്നാനിയിൽ 2019ൽ പോളിംഗ് 74.98 ശതമാനമെങ്കിൽ ഇത്തവണ 69.70ത്തിലേക്ക് ചുരുങ്ങി. 5.28 ശതമാനത്തിന്റെ കുറവ്. മലപ്പുറത്ത് 2019ൽ 75.49 ശതമാനമാണ് പോളിംഗ്. ഇത്തവണ 73.40 ആണ്. 2.09 ശതമാനത്തിന്റെ കുറവ്.
നദ്വിയെ അനുകൂലിച്ച് സാദിഖലി തങ്ങൾ
സി.പി.എമ്മിനേയും സമസ്തയിലെ ഇടതനുകൂലികളേയും രൂക്ഷമായി വിമർശിച്ച സമസ്ത മുഷാവറാംഗം ബഹാവുദ്ദീൻ നദ്വിയെ പുകഴ്ത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. കർട്ടന് പിന്നിൽ നിന്ന് സമുദായത്തെ കമ്മ്യൂണിസത്തിലേക്ക് നയിക്കുന്നവർക്ക് കൊടുക്കേണ്ടത് അപ്പോൾ തന്നെ ബഹാവുദ്ദീൻ നദ്വി കൊടുക്കാറുണ്ടെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. കൊളത്തൂർ ടി. മുഹമ്മദ് മൗലവി അവാർഡ് ബഹാവുദ്ദീൻ നദ്വിക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
സമുദായങ്ങൾ തമ്മിലുള്ള ഐക്യത്തിനും സമുദായത്തിനുള്ളിലെ ഐക്യത്തിനും വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. കമ്മ്യൂണിസത്തിനെതിരെ ആഞ്ഞടിച്ച നേതാവാണ് ബഹാവുദ്ദീൻ നദ്വി. ചിലർക്ക് ഉചിതമായ മുന്നറിയിപ്പ് അദ്ദേഹം കൊടുത്തു. ആദ്യകാലങ്ങളിൽ മുസ്ലിം പണ്ഡിതർ ലീഗിനൊപ്പം നിന്നവരായിരുന്നു. പല വേദികളിലും സാന്നിദ്ധ്യം കൊണ്ട് അനുഗമിച്ചവരാണ്. ആദർശത്തിൽ അടിയുറച്ചുനിൽക്കാനാണ് അന്ന് നേതാക്കൾ പറഞ്ഞിരുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ലീഗ് ചെയ്യുന്ന കാര്യങ്ങൾ മതത്തിന് പുറത്തല്ലെന്ന് ബഹാവുദ്ദീൻ നദ്വി മറുപടി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് ലീഗ് പ്രവർത്തിക്കുന്നത്. ഭൗതികകാര്യങ്ങൾ ചെയ്യാൻ മുസ്ലിം ലീഗുണ്ട്. മതപരമായ കാര്യങ്ങൾ ചെയ്യാനാണ് സമസ്ത. താൻ ഉന്നയിച്ചത് വിമർശനമല്ല വസ്തുതകളാണ്. നോട്ടീസ് നൽകുന്ന നടപടി സമസ്തയുടെ ഭരണഘടനയിലില്ല. തനിക്കെതിരെ എന്തുകൊണ്ട് നോട്ടീസയച്ചെന്ന് അതയച്ചവരോട് ചോദിക്കണമെന്നും നദ്വി പറഞ്ഞു.
സമസ്തയിലെ ചിലർ ഇടതുപക്ഷവുമായി അടുക്കാൻ ശ്രമിക്കുന്നെന്നും മുഖപത്രമായ സുപ്രഭാതത്തിന് നയംമാറ്റമുണ്ടായെന്നുമുള്ള പരസ്യ വിമർശനത്തിന് ബഹാവുദ്ദീൻ നദ്വിയോട് സമസ്ത വിശദീകരണം ചോദിച്ചിരുന്നു.