ഹെറോയിനുമായി അസാം സ്വദേശി പിടിയിൽ
കൊച്ചി: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 81 കുപ്പി ഹെറോയിനുമായി അസാം നാഗോൺ ദുപ്പാഗുരി പത്താർ സ്വദേശി അത്താബുർ റഹ്മാനെ (28) പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പൊലീസും ചേർന്ന് പിടികൂടി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പുല്ലുവഴിയിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽനിന്നാണ് ഹെറോയിൻ കണ്ടെത്തിയത്. ആവശ്യക്കാരെന്ന രീതിയിൽ പൊലീസ് ഇയാളെ സമീപിച്ച് 1000 രൂപയ്ക്ക് കച്ചവടമുറപ്പിച്ചു. പൊലീസാണെന്ന് മനസിലായപ്പോൾ ആക്രമിച്ച് രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും നാട്ടിലും ഇടനിലക്കാർ വഴിയാണ് വില്പന. വാങ്ങിയവരും ഇടനിലക്കാരും പൊലീസ് നിരീക്ഷണത്തിലാണ്. ഹോട്ടൽതൊഴിലാളിയെന്ന വ്യാജേനയാണ് കച്ചവടം നടത്തിയിരുന്നത്.
എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ ഹണി കെ. ദാസ്, എസ്.ഐ ചാർളി തോമസ്, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എൻ. മനോജ്കുമാർ, ടി.എ. അഫ്സൽ, ബെന്നി ഐസക് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.