നിയമവിരുദ്ധമായി കരവലി, ബോട്ട് പിടികൂടി ഫിഷറീസ് എൻഫോഴ്സ്മെന്റ്
വൈപ്പിൻ: തീരത്തുനിന്ന് 20മീറ്റർ ആഴപരിധിവരെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മാത്രമേ മത്സ്യബന്ധനം നടത്താവൂ എന്ന നിയമവും 20 മീറ്റർ നീളവും 250 എച്ച്.പിയിൽ കൂടുതൽ കുതിരശക്തിയുള്ളതുമായ യാനങ്ങൾ 12 നോട്ടിക്കൽ മൈലിനുള്ളിൽ മത്സ്യബന്ധനം നടത്തരുതെന്ന നിയമവും ലംഘിച്ച് തീരത്തോട് ചേർന്ന് ട്രോളിംഗ് നടത്തിയ യന്ത്രവത്കൃത മത്സ്യബന്ധനബോട്ട് ഫിഷറീസ് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ എടുത്തു.
ആലപ്പുഴ ജില്ലയിൽ രജിസ്റ്റർചെയ്ത് മത്സ്യബന്ധനം നടത്തുന്ന കൃപമോൾ എന്ന ബോട്ടാണ് പിടിയിലായത്. വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ പി. അനീഷിന്റെ നിർദ്ദേശപ്രകാരം മറൈൻഎൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ ഒഫ് ഗാർഡ്സ് മഞ്ജിത് ലാൽ, ഷൈബിൻ, സീ റസ്ക്യൂ ഗാർഡുമാരായ സുരാജ്, ജിപ്സൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് ബോട്ട് കസ്റ്റഡിയിൽ എടുത്തത്.
എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസൺ തുടർനടപടി സ്വീകരിച്ചു. പിഴയും മത്സ്യലേലവും ഉൾപ്പടെ 2,01,100 രൂപ സർക്കാരിലേക്ക് അടപ്പിച്ചു.