ചണ്ഡിഗഢ് വിമാനത്താവളത്തിൽ ബി.ജെ.പി എം.പി കങ്കണയെ സുരക്ഷാ ഉദ്യോഗസ്ഥ മർദ്ദിച്ചു
ചണ്ഡിഗഢ്: ബി.ജെ.പിയുടെ പുതുമുഖ എം.പിയും പ്രശസ്‌ത ബോളിവുഡ് നടിയുമായ കങ്കണ റണൗട്ടിനെ ചണ്ഡിഗഢ് വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ മർദ്ദിച്ചെന്ന് പരാതി.
പഞ്ചാബ് കപൂർത്തല സ്വദേശിയായ ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനെ സസ്പെൻഡ് ചെയ്‌തു. ചോദ്യം ചെയ്യലിന് ശേഷം ഇവർക്കെതിരെ കേസെടുത്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം. ഡൽഹിയിലേക്ക് പോകാനെത്തിയ കങ്കണയെ സുരക്ഷാ പരിശോധനയ്‌ക്കിടെ മുഖത്ത് അടിക്കുകയായിരുന്നു. വിമാനത്താവളത്തിലെ സി.ഐ.എസ്. എഫ് അധികൃതർക്ക് കങ്കണ പരാതി നൽകി. സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ചണ്ഡിഗഢ് പൊലീസിനെയും വിവരമറിയിച്ചു.
സുരക്ഷാ പരിശോധനയുടെ ഭാഗമായി ഫോൺ ട്രേയിൽ വയ്ക്കാത്തതിനാണ് ഉദ്യോഗസ്ഥ മർദ്ദിച്ചതെന്നാണ് ആരോപണം. അതല്ല, കർഷക സമരത്തെക്കുറിച്ച് കങ്കണ മുമ്പ് നടത്തിയ പരാമർശത്തിൽ പ്രകോപിതയായാണ് തല്ലിയതെന്നും റിപ്പോർട്ടുണ്ട്. താൻ കർഷകരെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണത്രേ തല്ലിയത്.
വിവാദ പോസ്റ്റ്
2020 ഡിസംബറിൽ കർഷക സമരം നടക്കുമ്പോൾ, കർഷകർ നൂറ് രൂപയ്ക്ക് വേണ്ടിയാണ് കുത്തിയിരിക്കുന്നതെന്ന് കങ്കണ എക്സിൽ കുറിച്ചിരുന്നു. മറ്റൊരു പോസ്റ്റിൽ കർഷകരെന്ന പേരിൽ സമരം ചെയ്യുന്നവർ ഭീകരവാികളാണെന്നും കങ്കണ കുറിച്ചിരുന്നു. കങ്കണ നിരുപാധികം മാപ്പ് പറയണമെന്ന് അന്ന് ഡൽഹി ഗുരുദ്വാര കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കങ്കണ പോസ്റ്റുകൾ നീക്കം ചെയ്‌തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവേ കങ്കണയുടെ വാഹനവ്യൂഹം കർഷകർ തടഞ്ഞിരുന്നു.
ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് കങ്കണ ജയിച്ചത്. കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗിനെ 74,755 വോട്ടിനാണ് തോൽപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണ്. പൗരത്വ നിയമം, കർഷക സമരം തുടങ്ങിയ വിഷയങ്ങളിൽ മോദിയെ പിന്തുണച്ച് സംസാരിച്ചിരുന്നു.
''പഞ്ചാബിൽ ഭീകരപ്രവർത്തനം വർദ്ധിച്ചു വരുന്നതിൽ ആശങ്കയുണ്ട്. താൻ സുരക്ഷിതയാണ്.
-കങ്കണ റണൗട്ട്
(എക്സിൽ കുറിച്ചത്)
'ഡൽഹി വിളിക്കുന്നു'
ഡൽഹിയിലേക്കു പുറപ്പെടുംമുമ്പ് അമ്മ ആശ റണൗട്ടിനോട് യാത്ര പറയുന്ന ചിത്രങ്ങൾ കങ്കണ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. 'ഡൽഹി വിളിക്കുന്നു, പാർലമെന്റിലേക്കുള്ള വഴിയിൽ, മാണ്ഡിയിൽ നിന്നുള്ള പാർലമെന്റ് അംഗം' എന്നിങ്ങനെയാണ് അടിക്കുറിപ്പുകൾ.