മാലിന്യനീക്കം നിലച്ചിട്ട് 5 ദിവസം,​ ഹോട്ടലുകൾക്ക് ഭീഷണി

Saturday 08 June 2024 1:59 AM IST

ആലപ്പുഴ: മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികളുടെയും സംഘടനകളുടെയും സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഹോട്ടൽ മേഖല പ്രതിസന്ധിയിലായി. മാലിന്യ നീക്കം നിലച്ചതോടെ പല ഹോട്ടലുകളുടെയും ടാങ്കുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. സമരം ഇനിയും നീണ്ടുപോയാൽ പല ഹോട്ടലുകളും അടച്ചിടേണ്ടിവരും.

നല്ല രീതിയിൽ കച്ചവടം നടക്കുന്ന ഒരു ഹോട്ടലിൽ ദിവസം പതിനായിരം ലിറ്റർ മലിനജലം ടാങ്കിലെത്തുന്നുണ്ടെന്നാണ് കണക്ക്. നൂറുകണക്കിന് പാത്രങ്ങൾ കഴുകുന്നതും

ആഹാരം കഴിച്ച് കൈ കഴുകുന്നതുമെല്ലാം ചേർന്ന് ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് മാലിന്യ ടാങ്കിൽ നിറയുന്നത്. മാലിന്യനീക്കം സ്വന്തം ഉത്തരവാദിത്വത്തിൽ വ്യാപാരികൾ നടത്തണമെന്ന് തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള നിർദ്ദേശമുള്ളതിനാൽ

മാലിന്യശേഖരണ വാഹനങ്ങളെ ഹോട്ടലുടമകൾ തന്നെയാണ് വിളിച്ചിരുന്നത്.

അനങ്ങാതെ ജില്ലാഭരണകൂടം

1. സമരം അഞ്ച് ദിവസം പിന്നിട്ടിട്ടും ഒത്തുതീർപ്പ് മാർഗങ്ങളോ, പരിഹാര നടപടികളോ ജില്ലാ ഭരണകൂടം ഇതുവരെ കൈക്കൊണ്ടിട്ടില്ല. സമരം മുറുകിയാൽ വീണ്ടും പൊതുഇടങ്ങൾ മാലിന്യം കൊണ്ട് നിറയുമോയെന്ന ആശങ്കയുണ്ട്

2. ആലപ്പുഴ നഗരത്തിലെ പല ഹോട്ടലുകളിലെയും മലിനജലം കനാലുകളിലേക്കാണ് മുമ്പ് ഒഴുക്കിയിരുന്നത്. കനാൽ നവീകരണ പദ്ധതിയുടെ ഭാഗമായി ഓടകൾ അടച്ചതോടെയാണ് മാലിന്യ ശേഖരണ വാഹനങ്ങളെ ആശ്രയിച്ചു തുടങ്ങിയത്

3. പ്ലാസ്റ്റിക്ക്, അജൈവ മാലിന്യം നീക്കുന്നതിന് ധാരാളം സംവിധാനമുണ്ടെങ്കിലും മലിനജലവും കക്കൂസ് മാലിന്യവും നീക്കം ചെയ്യാൻ നിലവിൽ മാലിന്യശേഖരണ വാഹനങ്ങൾ മാത്രമാണ് ആശ്രയം

ടൂറിസത്തെ ബാധിക്കും

നാട് കാണാനെത്തുന്ന സഞ്ചാരികൾക്ക് പലപ്പോഴും ഗസ്റ്റ് ഹൗസ് സംവിധാനം കൂടിയാണ് ഭക്ഷണശാലകൾ നൽകുന്നത്. ടോയ്ലറ്റ് ഉപയോഗിക്കുന്നതിൽ ആരെയും വിലക്കാറുമില്ല. എന്നാൽ,​ വരും ദിവസങ്ങളിൽ ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകിയാൽ സ്ഥാപനം തന്നെ അടയ്ക്കേണ്ടി വരും. ഇത് വിനോദസഞ്ചാര മേഖലയെ ബാധിക്കും.

ജില്ലാഭരണകൂടം പ്രശ്നത്തിൽ ഇടപെടണം. മലിനജലം നീക്കം ചെയ്യാതെ ഹോട്ടൽ വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല

- എസ്.കെ.നസീർ, സംസ്ഥാനകമ്മിറ്റിയംഗം, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.

Advertisement
Advertisement