മെഡി.കോളേജിലെ ലിഫ്റ്റ് തകരാറിൽ നടുവൊടിയുകയേ നിവൃത്തിയുള്ളു
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായിട്ട് നാലു ദിവസം. രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ദുരിതത്തിൽ. ഐ.സി.യുവിൽ പ്രവേശിപ്പിക്കേണ്ട രോഗികളെ പോലും സ്ട്രെച്ചറിലോ, വീൽചെയറിലോ ഇരുത്തി റാമ്പുവഴിയാണ് കൊണ്ടുപോകുന്നത്. അഞ്ച് നിലകളുള്ള സമുച്ചയത്തിലെ രോഗിക്ക് മരുന്നോ ഭക്ഷണമോ വാങ്ങാൻ ബന്ധുക്കൾ ഇത്രയും പടികൾചവിട്ടി താഴെ എത്തണമെന്നതാണ് ഏറ്റവും വലിയ ദുരിതം.
ഒന്നാം നിലയിലെ കാർഡിയോളജി ഒ.പി, പ്ലാസ്റ്റിക് സർജറി ഒ.പി, എക്കോ, ടി.എം.റ്റി, ഇ.സി.ജി, കാത്ത് ലാബ്, ഐ.സി.സി.യു, കാർഡിയോളജി വാർഡും ഒ.പിയും മുതൽ രണ്ടാനിലയിലെ യൂറോളജി ഒ.പി ,ഗ്യാസ്ട്രോ എൻട്രോളജി ഒ .പി ,ഡയാലിസിസ്, ന്യൂറോ സർജറി വാർഡ്, നെഫ് ത്തോളജി വാർഡ് ,ന്യൂറോളജി വാർഡ് ,സ്ട്രോക്ക് ഐ.സി.യുവരെ പടിക്കെട്ട് കയറിയിറങ്ങണം. മൂന്നാം നിലയിലെ എൻട്രോ ക്രൈനോളജി വാർഡ്, യൂറോളജി വാർഡ് ,ഗ്യാസ്ട്രോളജി വാർഡ്, പ്ലാസ്റ്റിക് സർജറി വാർഡ്, സർജിക്കൽ ഐ.സി.യു, മെഡിക്കൽ ഐ.സി.യു, നാലാം നിലയിലെ ഡയാലിസിസ് ,നെഫ്രോളജി, ജൻറോ യൂറിനറി, എൻഡോ ക്രൈനോളജി വിഭാഗം എന്നിവിടങ്ങളിലെത്താനും വേറെ മാർഗ്ഗമില്ല. അഞ്ചാം നിലയിലാണ് ന്യൂറോ സർജറി ഐ.സി.യു, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് ,ട്രാൻസ് പ്ലാൻ്റ് ഐ.സി.യു ,ഒ.ടി.കോംപ്ലക്സ് ,പ്ലാസ്റ്റിക് സർജറി വിഭാഗങ്ങൾ എന്നിവിടങ്ങളിലെത്തേണ്ട രോഗികളും സന്ദർശകരും ജീവനക്കാരും പടികൾ കയറിയിറങ്ങി നടുവൊടിയുകയാണ്.