സങ്കടക്കടലായി ധർമ്മടം;വിശ്വാസിന് അന്ത്യാഞ്ജലി
തലശ്ശേരി: കുവൈത്തിലെ അപകടത്തിൽ ജീവൻ പൊലിഞ്ഞ വാഴയിൽ വീട്ടിൽ വിശ്വാസ് കൃഷ്ണന്റെ ഭൗതികശരീരം ധർമ്മടത്തെ വീട്ടിന് മുന്നിലെത്തിയത് ഇന്നലെ സന്ധ്യയോടെ. ഏറെ പ്രിയപ്പെട്ടവനായ യുവാവിന്റെ വിയോഗം താങ്ങാൻ കഴിയാതെ വിങ്ങിപ്പൊട്ടുകയായിരുന്നു നാട് ഒന്നാകെ.
മൃതദേഹത്തിൽ അലമുറിയിട്ട് വീണ ഭാര്യ പൂജ അന്ത്യചുംബനം നൽകുന്നതും കരച്ചിൽ കണ്ട് മൂന്ന് വയസ്സുകാരൻ മകൻ ദൈവിക് വിതുമ്പുന്നതും ഹൃദയം നുറുങ്ങുന്ന കാഴ്ചയായി.എട്ട് മണിയോടെ നൂറുകണക്കിനാളുകളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം വീട്ടുപറമ്പിലാണ് സംസ്കാരം നടന്നത്.
ജില്ലാ കളക്ടർ , സബ് കളക്ടർ സന്ദീപ് കുമാർ , പൊലീസ് കമ്മീഷണർ അജിത് കുമാർ,കെ.സുധാകരൻ എം.പി., കെ.കെ.ശൈലജ എം എൽ എ, സി.പി.എം. ജില്ലാ സെക്രട്ടരി എം.വി.ജയരാജൻ,കെ.പി.മോഹനൻ എം.എൽ.എ, ബി.ജെ.പി.ആർ.എസ്.എസ്.നേതാക്കളായ പി.കെ.കൃഷ്ണദാസ്, എൻ. ഹരിദാസ്, കെ. രഞ്ജിത്ത്, വത്സൻ തില്ലങ്കേരി, പി.പി.ശശിധരൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, അബ്ദുൾ കരീം ചേലേരി തുടങ്ങിയവർ മൃതദേഹത്തിൽ റീത്ത്സമർപ്പിച്ചു.