28 സ്റ്റേഷൻ പരിധിയിൽ ആയിരത്തോളം കെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷയില്ല
കാസർകോട്: കേരളത്തിലെ മുഴുവൻ ഫയർസ്റ്റേഷനുകളുടെ പരിധിയിൽ സുരക്ഷാ സംവിധാനം ഇല്ലാത്ത എത്ര വൻകിട കെട്ടിടങ്ങൾ ഉണ്ടെന്ന വിവരാവകാശചോദ്യത്തിന് ലഭിച്ചത് 28 സ്റ്റേഷനുകളിലെ കണക്കുമാത്രം.അതും ജില്ലാ കേന്ദ്രങ്ങളും പ്രമുഖ നഗരങ്ങളും ഒഴിവാക്കിയാണ് നൽകിയത്.
മാവേലിക്കര, പിറവം, കടുത്തുരുത്തി, പാല മുതൽ കൊയിലാണ്ടി വരെയുള്ള 28 ഫയർ സ്റ്റേഷൻ പരിധികളിൽ ആകെയുള്ള 2277 വൻകിട കെട്ടിടങ്ങളിൽ വെറും1294 കെട്ടിടങ്ങളിൽ മാത്രമാണ് അഗ്നി സുരക്ഷാ സംവിധാനം ഉള്ളതെന്നാണ് വിവരം.
ലഭ്യമായിട്ടുള്ള കണക്കിൽ 983 കെട്ടിടങ്ങളിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ല.
വിവരാവകാശ പ്രവർത്തകൻ ചീമേനി നെടുമ്പയിലെ എം.വി ശിൽപ്പരാജിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.
വിദ്യാഭ്യാസസ്ഥാപനങ്ങളിലും വീഴ്ച
വൻകിട കെട്ടിടങ്ങളുള്ള 614 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 247 കെട്ടിടങ്ങളിൽ മാത്രമാണ് കുറഞ്ഞ തോതിലെങ്കിലും അഗ്നിസുരക്ഷാ സംവിധാനമുള്ളതെന്നും വിവരാവകാശരേഖയിൽ പറയുന്നു.
ഫയർ ആൻഡ് സേഫ്റ്റി
സർട്ടിഫിക്കറ്റ് വേണം
ആയിരം സ്ക്വയർ മീറ്ററിൽ കൂടുതലുള്ള കെട്ടിടത്തിനാണ് ഫയർ ആൻഡ് സേഫ്ടി സർട്ടിഫിക്കറ്റ് നിർബന്ധം.ഇതുണ്ടെങ്കിലേ കെട്ടിട നമ്പർ കിട്ടുകയുള്ളൂ.
അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള കെട്ടിട ഉടമയുടെ അപേക്ഷ ബന്ധപ്പെട്ട അതോറിറ്റി ഫയർഫോഴ്സ് ചീഫിന് റഫർ ചെയ്യും. പൂർണ്ണമായ അഗ്നി സംരക്ഷണ ക്രമീകരണങ്ങളും നിർദിഷ്ട കെട്ടിടത്തിലേക്കുള്ള പ്രവേശനത്തിനും രക്ഷപ്പെടാനുമുള്ള മാർഗങ്ങളും സഹിതം നൽകിയ അപേക്ഷ ലൈസൻസുള്ള ഒരു ഫയർ കൺസൾട്ടന്റ് അല്ലെങ്കിൽ ആർക്കിടെക്ട് സർട്ടിഫൈ ചെയ്യണം. തുടർന്ന് അഗ്നി സംരക്ഷണവും അഗ്നി സുരക്ഷാ ആവശ്യകതകളും ചീഫ് ഫയർ ഓഫീസർ പ്ലാനുകൾ പരിശോധിച്ച് ഉറപ്പ് വരുത്തി കെട്ടിടത്തിന് ലൈസൻസ് അനുവദിക്കുന്ന അതോറിറ്റിക്ക് കൈമാറും.
പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി 313 കോടി
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി 313 കോടി രൂപയ്ക്ക് ഭരണാനുമതിയായി. 117 റോഡുകളുടെ പുനർനിർമാണത്തിന് 269.19 കോടി രൂപയും രണ്ട് നടപ്പാലങ്ങൾക്ക് 7.12 കോടി രൂപയും 19 കെട്ടിടങ്ങൾക്ക് 37 കോടി രൂപയുമാണ് അനുവദിച്ചത്. റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.