വെള്ളാപ്പള്ളിയെ അധിക്ഷേപിക്കാൻ അനുവദിക്കില്ല
ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കുട്ടനാട് സൗത്ത് യൂണിയനിൽ ശാഖാതല സമ്മേളനങ്ങൾക്ക് നാളെ തുടക്കമാകും. സാമൂഹ്യനീതിക്കായും അവകാശ സംരക്ഷണത്തിനായും വെള്ളാപ്പള്ളി നടത്തുന്ന കരുത്തുറ്റ പോരാട്ടത്തിന് യൂണിയൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ന്യൂനപക്ഷപ്രീണന നയമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സർക്കാരിന് കനത്ത തിരിച്ചടിഉണ്ടാക്കിയത് . സമ്പത്തും അധികാരവും ചിലരിൽ മാത്രം കേന്ദ്രീകരിക്കുന്നതും ഭൂരിപക്ഷം കാഴ്ചക്കാരായി നിൽക്കുന്നതുമായ അവസ്ഥ തുറന്നു പറഞ്ഞതിന്റെ പേരിൽ യോഗം ജനറൽ സെക്രട്ടറിയെ ആക്രമിക്കാനുള്ള ശ്രമത്തിനെതിരെ സംഘടനയും സമുദായവും ഒറ്റക്കെട്ടായി നിൽക്കണമെന്ന് യൂണിയൻ ആഹ്വാനം ചെയ്തു. തകഴി,ചമ്പക്കുളം മേഖലകളിലെ സമ്മേളനങ്ങൾക്ക് നാളെ തുടക്കം കുറിക്കും. നാളെ രാവിലെ 9ന് തകഴി വടക്ക് ശാഖയിൽ ചേരുന്ന സമ്മേളനം യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യും . യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം അധ്യക്ഷത വഹിക്കും. ശാഖകൾ കേന്ദ്രീകരിച്ചുള്ള സമ്മേളനങ്ങൾ ജൂലായ് 23ന് സമാപിക്കും.
വെള്ളാപ്പള്ളിയെ
അധിക്ഷേപിച്ചാൽ
ചെറുക്കും
കൊച്ചി: പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഇടതു പരാജയത്തിന് കാരണം അതിരുവിട്ട മുസ്ലിം പ്രീണനമാണെന്ന് അഭിപ്രായപ്പെട്ടതിന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗീയവാദിയെന്ന് അധിക്ഷേപിക്കുന്ന ശക്തികളെ ചെറുക്കാൻ കണയന്നൂർ യൂണിയൻ കൗൺസിൽ യോഗം തീരുമാനിച്ചു. സത്യം പറയുന്നവരെ വർഗീയവാദികളായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അറിയിച്ചു.
മുസ്ലിം പ്രീണനം മൂലം പിന്നാക്ക, പട്ടികജാതി, പട്ടികവർഗ ജനസമൂഹം സി.പി.എമ്മിൽ നിന്ന് അകന്നെന്ന യാഥാർത്ഥ്യമാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇവർ ഗത്യന്തരമില്ലാതെ വോട്ടു ചെയ്തതിനാലാണ് ബി.ജെ.പിയുടെ വോട്ടുവിഹിതം വർദ്ധിച്ചത്. കേരള രാഷ്ട്രീയത്തിലെ ന്യൂനപക്ഷ പ്രീണനം സാമൂഹ്യ യാഥാർത്ഥ്യമാണ്. ഇക്കാര്യം യോഗം ഇനിയും വിളിച്ചു പറയും.
അധികാരത്തിന്റെ ബലത്തിൽ കേരളത്തിന്റെ പൊതുസമ്പത്ത് ന്യൂനപക്ഷങ്ങളിലേക്ക് എത്തിയ കാര്യം ആർക്കും നിഷേധിക്കാനാവില്ല. ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ യോഗത്തെയോ ജനറൽ സെക്രട്ടറിയെയോ ആക്ഷേപിക്കാൻ അനുവദിക്കില്ല.
യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, വൈസ് ചെയർമാൻ വിജയൻ പടമുകൾ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.പി.ശിവദാസ്, എൽ.സന്തോഷ്, ടി.എം.വിജയകുമാർ, കെ.കെ.മാധവൻ തുടങ്ങിയവർ സംസാരിച്ചു.