വജ്രവ്യാപാരികളെ വിളിച്ചുവരുത്തി കവർച്ച; പന്ത്രണ്ടാമൻ പിടിയിൽ
കൊല്ലം: വജ്രവ്യാപാരികളെ വിളിച്ചുവരുത്തി ആക്രമിച്ച ശേഷം കവർച്ച നടത്തിയ സംഘത്തിലെ ഒളിവിൽ കഴിഞ്ഞിരുന്ന പന്ത്രണ്ടാമൻ പിടിയിൽ. പള്ളിത്തോട്ടം എച്ച് ആൻഡ് സി കോളനിയിലെ ഷഫീക്കാണ് (41) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പരവൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഘത്തിലെ മറ്റു പ്രതികളായ നൂജും (29), അജിത്ത് (25), സെയ്ദാലി (26), നിജാദ് (28), ഫൈസൽ (29), അഫ്സൽ (30) , ഷഹനാസ് (25), നാദിർഷ (25), മൻസൂർ (23), ഷുഹൈബ് (22), അൻസി എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 6ന് രാവിലെ 10.30നായിരുന്നു സംഭവം. തൃശൂരിലെ ജൂവലറിയിൽ ഡയമണ്ട് സെക്ഷനിലെ മാർക്കറ്റിംഗ് മാനേജരായ സുരേഷ് കുമാറിനെയും സുഹൃത്തുക്കളെയും ഡയമണ്ട്‌സ് ആവശ്യമുണ്ടെന്ന് പറഞ്ഞ് ചിന്നക്കടയിലെ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തി മർദ്ദിച്ച് അവശരാക്കി ആറര ലക്ഷം രൂപ വിലവരുന്ന രണ്ട് വജ്രക്കല്ലുകളും സുരേഷ് കുമാറിന്റെ സുഹൃത്ത് ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയും മൊബൈൽ ഫോണുകളും കവരുകയായിരുന്നു.