ഐസ്ക്രീമിലെ വിരൽ ജീവനക്കാരന്റേതെന്ന് സംശയം
മുംബയ്: ഐസ്ക്രീമിൽ കണ്ടെത്തിയ വിരൽ യമ്മോ ഐസ്ക്രീമിന്റെ പൂനെ ഫാക്ടറിയിലെ ജീവനക്കാരന്റേതെന്നു സംശയം. ഈ ഐസ്ക്രീം ഉണ്ടാക്കിയ ദിവസം ഫാക്ടറി ജീവനക്കാരന്റെ കൈവിരലിന് അപകടത്തിൽ പരിക്കേറ്റതായി പൊലീസ് കണ്ടെത്തി. എന്നാൽ ഈ വിരലാണോ ഐസ്ക്രീമിൽ കണ്ടെത്തിയതെന്ന് പരിശോധനയ്ക്കുശേഷമേ വ്യക്തമാകൂ. വിരൽ ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചു. റിപ്പോർട്ട് വന്നാൽ മാത്രമേ ജീവനക്കാരന്റെ വിരലാണോ എന്നതിൽ സ്ഥിരീകരണം ഉണ്ടാകൂ.
കഴിഞ്ഞ ദിവസമാണ് മുംബൈയിൽ ഓൺലൈനായി ഓർഡർ ചെയ്ത യമ്മോ എന്ന ബ്രാൻഡിന്റെ കോൺ ഐസ്ക്രീമിൽനിന്ന് മനുഷ്യ വിരലിന്റെ ഒരു ഭാഗം കണ്ടെത്തിയത്. ഇരുപത്തിയേഴുകാരനായ ഡോക്ടർ ഓർലെം ബ്രാൻഡൻ സെറാവോയക്കാണ് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്.
യമ്മോയ്ക്കെതിരെ ഭക്ഷണത്തിൽ മായം ചേർക്കൽ, മനുഷ്യജീവൻ അപകടപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
യമ്മോ എന്ന ബ്രാൻഡിൽ ഐസ്ക്രീം നിർമ്മിച്ചു നൽകുന്ന കമ്പനിയുടെ ലൈസൻസ് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ഒഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) സസ്പെൻഡ് ചെയ്തു.