'പ്ലസ് വൺ സീറ്റ് പ്രതിസന്ധി മാദ്ധ്യമങ്ങൾ പർവതീകരിക്കുന്നു, പ്ലാൻ ചെയ്ത് എംഎസ്എഫ് സമരം നടത്തുന്നു'

Saturday 22 June 2024 12:30 PM IST

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ എംഎസ്എഫ് പ്ലാൻ ചെയ്താണ് സമരം നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്ത് ഇതുവരെ 49,906 പ്ലസ് വൺ സീറ്റുകളിൽ പ്രവേശനം നേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 10,897 പേർ അലോട്ട്‌മെന്റ് കിട്ടിയിട്ടും പ്രവേശനം നേടിയിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'14,037 പേരാണ് ഇനി പ്ലസ് വൺ അഡ്മിഷനായി കാത്തിരിക്കുന്നത്. എംഎസ്എഫ് നടത്തുന്നത് പ്ലാൻ ചെയ്ത സമരമാണ്. വിഷയം മാദ്ധ്യമങ്ങൾ പർവതീകരിച്ച് ചിത്രീകരിക്കുകയാണ്'- ശിവൻകുട്ടി പറഞ്ഞു. സീറ്റ് പ്രതിസന്ധിയെ തുടർന്ന് എംഎസ്എഫ് പ്രതിഷേധം തുടരുകയാണ്. മലപ്പുറം ആർഡിഡി ഓഫീസിന് മുന്നിലേക്ക് പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഇതിനെ തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.

അതേസമയം, കഴിഞ്ഞ ദിവസവും പ്രശ്നത്തെച്ചൊല്ലി കോഴിക്കോട്ടും മലപ്പുറത്തും എസ്എഫ്ഐയുടേയും കെഎസ്‌യുവിന്റെയും നേതൃത്വത്തിൽ പ്രതിഷേധം നടന്നു. കോഴിക്കോട്ട് കമ്മീഷണർ ഓഫീസിന് മുന്നിലേക്ക് നടന്ന കെഎസ്‍യു മാർച്ചിൽ വൻ സംഘർഷമുണ്ടായിരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് എസ്എഫ്ഐയും അറിയിച്ചിട്ടുണ്ട്.

എംഎസ്എഫ് മലപ്പുറത്തുനടത്തിയ പ്രതിഷേധ സമരത്തിലും പൊലീസുമായി വാക്കേറ്റമുണ്ടായി. മലപ്പുറത്തേയും കോഴിക്കോട്ടെയും വിദ്യാഭ്യാസ വകുപ്പ് ഓഫീസുകൾക്ക് മുന്നിലാണ് പ്രതിഷേധ പരിപാടികൾ നടന്നത്. അധിക ബാച്ചുകൾ അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകിയിട്ടുണ്ട്. പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി വി പി സാനു പറഞ്ഞു.വിദ്യാർത്ഥികൾക്ക് ആവശ്യമായ സീറ്റുകളില്ല എന്നത് യാഥാർത്ഥ്യമാണ്. ഇഷ്ടമുള്ള കോഴ്സുകൾ പഠിക്കുന്നതിനും മലപ്പുറത്ത് അടക്കം പ്രതിസന്ധി നേരിടുന്നുണ്ടെന്ന് സാനു വ്യക്തമാക്കി.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സാനു അറിയിച്ചു. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടണമെന്നും പരീക്ഷ എഴുതിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും സാനു അറിയിച്ചു.

Advertisement
Advertisement