ഗതാഗത കുരുക്കുണ്ടാക്കി, ആനയുമായി പാപ്പാന്റെ നടത്തം : പാപ്പാൻ കസ്റ്റഡിയിൽ
തൃശൂർ : ആനപ്പുറത്ത് പാപ്പാൻ, സ്വരാജ് റൗണ്ടിൽ നടന്നും നിന്നും അലക്ഷ്യമായി ആന. പിറകിൽ നീണ്ട ഗതാഗത കുരുക്കിൽ വണ്ടികൾ. വടക്കുന്നാഥ ക്ഷേത്രത്തിന് സമീപം ഗതാഗത കുരുക്കേറിയതോടെ ആന ഇടഞ്ഞതാണോയെന്ന സംശയത്തിൽ പൊലീസ് പിറകെ കൂടി. ഒടുവിൽ പാപ്പാൻ സിയാദിനെ ഈസ്റ്റ് പൊലീസ് പൊക്കി. ആനപ്പുറത്ത് കയറി സ്വരാജ് റൗണ്ടിലും കുറുപ്പം റോഡിലും സഞ്ചരിച്ച് ഗതാഗതക്കുരുക്കുണ്ടാക്കിയതിനായിരുന്നു പൊലീസ് ഇടപെടൽ. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കുറ്റ്യാടി സ്വദേശിയുടെ കടയ്കച്ചാൽ ഗണേശൻ എന്ന മോഴ ആനയെ ചൊല്ലിയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്നുമിറങ്ങിയ ആന എം.ജി റോഡ് വഴി പഴയനടക്കാവിലേക്ക് കയറി. അവിടെ നിന്ന് കുറുപ്പം റോഡിലേക്കും.
ഒരു മണിക്കൂറോളം നീണ്ട പരിഭ്രാന്തിക്കൊടുവിൽ പൊലീസെത്തി ആനയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നിർദേശിച്ചു. എന്നാൽ, പാപ്പാൻ ചെവി കൊള്ളാത്തതോടെ ആശങ്കയായി. ഈസ്റ്റ്, ട്രാഫിക് പൊലീസ് സംഘങ്ങളെത്തി പൊലീസ് അകമ്പടിയോടെ ഒടുവിൽ കൂർക്കഞ്ചേരിയിലെ ആനയുടമസ്ഥന്റെ വീട്ടിലേക്ക് ആനയെ മാറ്റി. പാപ്പാൻ ലഹരി ഉപയോഗിച്ചതായി സൂചനയുണ്ട്.
ഗതാഗതക്കുരുക്കായതോടെ യാത്രക്കാരാണ് പൊലീസിനെ അറിയിച്ചത്. വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ട് ലക്ഷ്യമാക്കിയാണ് വന്നതെന്ന് കരുതുന്നു.