ഇന്ന് സ്വാമി ശാശ്വതികാനന്ദയുടെ 23-ാം സമാധിദിനം, സ്വതന്ത്ര ആത്മീയതയുടെ അദ്വൈത കാന്തി

Monday 01 July 2024 12:38 AM IST

ശ്രീനാരായണ ഗുരുദേവന്റെ സർവ സമന്വയ ദർശനം സമൂഹമനസിൽ ശക്തമായും ശാസ്ത്രീയമായും പതിപ്പിച്ച ശാശ്വതികാനന്ദ സ്വാമികളുടെ ഇരുപത്തിമൂന്നാം സമാധി ദിനമാണ് ഇന്ന്. അരനൂറ്റാണ്ടോളം കാലം മാത്രം നീണ്ടുനിന്ന ആ മഹദ്ജീവിതം മുഴുവനും ആത്മീയതയുടെ പുതിയ സമസ്യകൾ തേടിയുള്ള സത്യാന്വേഷണം കൊണ്ട് ദീപ്തമായിരുന്നു. ഭാരതീയ സംസ്‌കാരത്തിന്റെയും ആത്മീയ പ്രബുദ്ധതയുടെയും കാതൽസ്ഥാനത്ത് ഗുരുദർശനത്തിന്റെ അലൗകികകാന്തി ഇത്രമേൽ സമന്വയിപ്പിച്ച മറ്റൊരു സന്യാസി ശ്രേഷ്ഠൻ ഗുരുദേവന്റെ ശിഷ്യപരമ്പരയിൽ ഇല്ലെന്നുതന്നെ പറയാം. ഗുരുചിന്തയെ ആധുനിക വർത്തമാനത്തിന്റെ അടരുകൾ ചേർത്ത് ആധുനിക മന:ശാസ്ത്രത്തിന്റെയും ആധുനിക നവോത്ഥാന മുന്നേറ്റത്തിന്റെയും ഉൾവെളിച്ചത്തിൽ വ്യാഖ്യാനിക്കുന്നതിലായിരുന്നു സ്വാമിജിയുടെ ശ്രദ്ധയധികവും പതിഞ്ഞിരുന്നത്.

ഗുരുവാണികളെ വ്യാഖ്യാനിക്കുവാൻ ശാസ്ത്രപരിചയം കൊണ്ടോ ഭാഷാസ്വാധീനം കൊണ്ടോ ദാർശനികാവബോധം കൊണ്ടോ മാത്രം സാധിക്കുകയില്ല. അതിന് ഗുരുദേവന്റെ ചിന്തയിലും വാക്കിലും ദർശനത്തിലും ഹൃദയത്തെ പൂർണമായും സമർപ്പിക്കുക കൂടി വേണം. ആ ആത്മസമർപ്പണത്തിന്റെ തെളിവിൽ നിന്നുകൊണ്ടാണ് സ്വാമിജി ഗുരുധർമ്മത്തിന്റെ വഴികൾ നമുക്കായി തെളിച്ചുതന്നത്. ആരുടെയും മതവിശ്വാസത്തെ ഹനിക്കാതെയും വിശ്വാസ സ്വാതന്ത്ര്യത്തെ തടുക്കാതെയും ഗുരുദേവൻ പ്രസരിപ്പിച്ച വിശ്വമാനവികതയെ അതേവിധം വഹിക്കുവാനും നിർവചിക്കുവാനും പ്രചരിപ്പിക്കുവാനും കഴിഞ്ഞു എന്നതാണ് സ്വാമിജിയുടെ അപൂർവത.

ജീവഗന്ധിയായ

ആത്മീയത

ജീവിതഗന്ധികളല്ലാത്ത ചിന്തകളുടെ ഉയരങ്ങളിലേക്കു കയറാതെ ജീവഗന്ധിയായ ആത്മീയതയുടെ ആഴങ്ങളിലേക്കായിരുന്നു സ്വാമികളുടെ ആത്മസഞ്ചാരം. സമൂഹത്തെ തിരുത്തുന്നതിലും നയിക്കുന്നതിലും ഗുരുദേവൻ പുലർത്തിയ സമദർശനത്തിന്റെ പുതുദീപങ്ങൾ പ്രകാശിപ്പിച്ചുകൊണ്ട് കടന്നുപോയ സ്വാമിജിയുടെ അസാന്നിദ്ധ്യം ഇന്നു പലപ്പോഴും നമ്മുടെ സമൂഹത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിക്കുന്നുണ്ട്. ഗുരുദർശനത്തിന്റെ വെളിച്ചത്തിലും ബലത്തിലും സമൂഹത്തെ ഒന്നാക്കുന്നതിലും നന്നാക്കുന്നതിലും അസാമാന്യമായ ആത്മീയനൈപുണ്യം സ്വാമിജിക്കുണ്ടായിരുന്നു. അത് സ്ഫുടമായ വാക്കിലും സൂക്ഷ്മമായ നോക്കിലും സൗമ്യമായ പുഞ്ചിരിയിലും വരെ പ്രകടവുമായിരുന്നു എന്നാണ് എന്റെ അനുഭവം.

ഗുരുദേവ ദർശനം വിഭാവനം ചെയ്യുന്ന വിശ്വമാനവികതയുടെയും ദൈവികതയുടെയും ധാർമ്മികതയുടെയും നൈതികതയുടെയും അപൂർവതലങ്ങളെ സമ്യക്കായി കൂട്ടിയിണക്കിക്കൊണ്ടാണ് സ്വാമിജി ആത്മീയതയുടെ പുതിയ സമസ്യകളെ നിർവചിച്ചതും സാക്ഷാത്കരിച്ചതും. ആ വിചാരധാരയിൽ നിന്നുമാണ് മതാതീത ആത്മീയതയെന്ന നവാദ്വൈതദർശനം പുനരാവിഷ്‌കരിക്കപ്പെട്ടത്. സ്വാമിജിയുടെ ഹൃദയനൈർമല്യവും ആത്മീയ സൗരഭ്യവും ധർമ്മപ്രകാശനപരതയും ഗുരുദർശനത്തിന്റെ നിറവിലൂറിക്കൂടിയ സ്വതന്ത്രചിന്തയും അത്രമേൽ ഹൃദയാവർജ്ജകമായിരുന്നു.

ദർശനത്തിന്റെ

അദ്വൈതകാന്തി

ഗുരുദർശനത്തിന്റെ അദ്വൈത കാന്തിയിൽ നിലനിന്നുകൊണ്ട് ശിവഗിരിമഠം പ്രതിനിധാനം ചെയ്യുന്ന വിശ്വമാനവികതയിലേക്കും സ്വതന്ത്ര ആത്മീയതയിലേക്കും ജാതിമതഭേദമെന്യേ സമൂഹത്തെയാകെ ഒന്നുപോലെ ആകർഷിക്കുവാനും സമഭാവനയിലേക്ക് നയിക്കുവാനുമാണ് സ്വാമിജി യത്നിച്ചിരുന്നത്. മതവൈരങ്ങളാലും അന്ധവിശ്വാസങ്ങളാലും അശാസ്ത്രീയ സിദ്ധാന്തങ്ങളാലും അധാർമ്മിക സമ്പ്രദായങ്ങളാലും അജ്ഞതയാലും ആത്മീയതയുടെ ശുദ്ധതയ്ക്കു മേൽ പതിഞ്ഞുപോയ മങ്ങലിനെ നീക്കി ശുദ്ധവും സ്വതന്ത്രവുമായ ആത്മീയതയെ പുനഃപ്രകാശിപ്പിക്കുവാനായിരുന്നു സ്വാമിജിയുടെ എക്കാലത്തേയും പരിശ്രമം.

ആത്മീയതയെന്നത് ആത്മാവിന്റെ ആകെ പൊരുളാണ്. ആത്മീയതയ്ക്ക് ആദ്യമോ അന്തമോ രൂപമോ പരിണാമമോ ഉപാധിസംബന്ധമോ ഇല്ല. മനുഷ്യൻ ജാതിയെയും മതത്തേയും പോലെ ആത്മീയതയേയും അധീനമാക്കാൻ തുനിഞ്ഞതുമുതലാണ് മനുഷ്യസമൂഹം പാർശ്വവൽക്കരിക്കപ്പെട്ടത്. ഈ അശാസ്ത്രീയതകളെ തുറന്നുകാട്ടുന്ന നവാദ്വൈത തത്ത്വശാസ്ത്രമായാണ് ഗുരുദേവന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മഹത് സന്ദേശത്തെ സ്വാമിജി പുനരാഖ്യാനം ചെയ്തത്. ഉപനിഷത്ത് വെളിവാക്കുന്ന മഹാവാക്യങ്ങൾക്കു സമാനമായതാണ് ഗുരു വെളിവാക്കിയ ഈ ആധുനികകാലത്തിന്റെ മഹാവാക്യവും. മതാതീത ആത്മീയതയെന്ന് സ്വാമിജി പറഞ്ഞതും വിശേഷിപ്പിച്ചതും ഇതിന്റെ ആകെ പൊരുളിനെയാണ്. അതിന്റെ സ്വതന്ത്രതലം ഗ്രഹിക്കാനുള്ള ബുദ്ധിയും ചിന്തയും ധ്യാനവും മനപ്പാകതയും കൈവന്നിട്ടില്ലാത്തവർക്ക് സ്വാമിജി ഉയർത്തിപ്പിടിച്ച മതാതീത ആത്മീയതയുടെ പൊരുളിലേക്ക് വേഗം കടന്നു ചെല്ലാനാവുകയില്ല.

മനുഷ്യന്റെ

സ്വാതന്ത്ര്യം

മതാതീത ആത്മീയതയിൽ മാനവികതയെ ദുർബലമാക്കുന്നതോ ഭിന്നിപ്പിക്കുന്നതോ ആയ യാതൊന്നിനും സ്ഥാനമില്ല. ജീവിതകാലത്ത് ഗുരുദേവൻ ഏറ്റവും കൂടുതൽ സംഭാഷണം ചെയ്തിരുന്നത് ജാതിഭേദവും മതദ്വേഷവും നിമിത്തം സമൂഹമനസിനെ ദുഷിപ്പിക്കുന്നതിനെയെല്ലാം തുടച്ചുനീക്കാനായിരുന്നു. സമഭക്തിയോടും സമബുദ്ധിയോടും കൂടി സർവരും സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനമായി ഈ ലോകത്തെ പരിലസിപ്പിക്കാനായിരുന്നു ഗുരുദേവന്റെ പരിശ്രമങ്ങളെല്ലാം. സർവതന്ത്ര സ്വതന്ത്രനായി മനുഷ്യനെ നന്നാക്കുക- അതായിരുന്നു ഗുരുദേവന്റെ പ്രധാന ദൗത്യം. ശാശ്വതികാനന്ദ സ്വാമികളും ജീവിതത്തിലേറ്റവും കൂടുതൽ ചിന്തിച്ചതും പറഞ്ഞതും എഴുതിയതും പ്രസംഗിച്ചതുമെല്ലാം ഈ പൊരുളിനെ പ്രകാശിപ്പിക്കുവാനായിരുന്നു.

ഗുരുദേവൻ സംസ്ഥാപനം ചെയ്ത ശ്രീനാരായണ ധർമ്മസംഘത്തെ ഒരു ദശാബ്ദ കാലത്തോളം ശീഘ്രകർത്തവ്യകൃത്തായും ത്യാഗോജ്ജ്വലനായും സമദൃഷ്ടനായും ശാന്തഗംഭീരാശയനായും വിജിതേന്ദ്രിയനായും നയിച്ച സ്വാമിജിയുടെ ഭൗതിക സാന്നിദ്ധ്യം മറഞ്ഞിട്ട് ഇന്ന് 22 വർഷം പൂർത്തിയാവുകയാണ്. 2002 ജൂലൈ ഒന്നിനു രാവിലെ ആലുവ അദ്വൈതാശ്രമത്തോട് ചേർന്നൊഴുകുന്ന പെരിയാറിൽ ലയിച്ചു ബ്രഹ്മലീലനായിത്തീർന്ന സ്വാമിജി ഗുരുദേവൻ വിഭാവനം ചെയ്ത ആത്മീയതയുടെ ഏറ്റവും തിളക്കമുള്ള വിളക്കും വെളിച്ചവുമായിരുന്നു. സമാധി പ്രാപിക്കുന്നതിന്റെ തലേദിവസം സ്വാമിജി കുറിച്ചുവച്ചത് നമുക്ക് ഒരിക്കൽക്കൂടി വായിക്കാം:

'ഭൗതികവാദങ്ങളിലൂടെയും മതവാദങ്ങളിലൂടെയും ജാതിവ്യവസ്ഥയെ നേരിടാനാവുകയില്ലെന്ന യാഥാർത്ഥ്യബോധത്തിൽ നിന്നാണ് ഗുരുദേവൻ മതാതീത ആത്മീയദർശനത്തിന് രൂപം നൽകിയത്. സോളമൻ കഥയിലെ വ്യാജമാതാവിനെപ്പോലെയാണ് ഗുരുദേവന്റെ മാനവികാധിഷ്ഠിതമായ മതാതീത ആത്മീയതയെ ഭൗതികവാദികളും മതവാദികളും സമീപിക്കുന്നത്. ഗുരുദേവദർശനം വിഭാവനം ചെയ്യുന്നത് സർവതന്ത്രസ്വതന്ത്രനായ സമഗ്ര മനുഷ്യനെയാണ്. പരസ്പരപൂരകമായ ഭൗതികസ്വാതന്ത്ര്യവും ആത്മീയസ്വാതന്ത്ര്യവും സാക്ഷാത്കരിക്കുന്നവനാണ് സമഗ്ര മനുഷ്യൻ."

Advertisement
Advertisement