പി.ആർ.ഡി മിനി നിധി തട്ടിപ്പ്: 27.88 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
കൊച്ചി: കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ പത്തനംതിട്ട ആസ്ഥാനമായ ധനകാര്യ സ്ഥാപനമായ പി.ആർ.ഡി മിനി നിധി ലിമിറ്റഡിന്റെ എം.ഡിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. മനേജിംഗ് ഡയറക്ടറും മുഖ്യപ്രതിയുമായ ഡി. അനിൽകുമാറിന്റെയും കുടുംബാംഗങ്ങളുടെയും മുൻ മനേജർ ഡേവിഡ് ജോർജിന്റെയും 27.72 കോടിയുടെ സ്വത്തുക്കളും വിവിധ ബാങ്കുകളിലായുള്ള നിക്ഷേപങ്ങളും 16 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വാഹനങ്ങളുമാണ് കണ്ടുകെട്ടിയത്.
ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് അനിൽകുമാറും ഡേവിഡ് ജോർജും നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചു. ഈ പണം ഉപയോഗിച്ച് സ്വത്തുക്കൾ വാങ്ങിക്കൂട്ടി. മറ്റു ബിസിനസുകൾക്കായി ഈ പണം ഉപയോഗിച്ച് നിക്ഷേപകരെ വഞ്ചിച്ചെന്നുമാണ് ഇ.ഡി കണ്ടെത്തൽ. ഈവിധത്തിൽ സമ്പാദിച്ച 44.82 കോടി രൂപയുടെ സ്വത്തുക്കളിൽ 27.88 കോടിയുടെ സ്വത്തുക്കൾ മാത്രമാണ് ഇ.ഡി കണ്ടുകെട്ടിയത്. കേസിൽ അറസ്റ്റിലായ അനിൽ കുമാറും ഡേവിഡ് ജോർജും റിമാൻഡിലാണ്.