പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്തതിൽ സി.പി.എമ്മിൽ പ്രതിഷേധം
തിരുവല്ല : പീഡനക്കേസ് പ്രതിയായ സി.സി.സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്ത തീരുമാനം റിപ്പോർട്ട് ചെയ്യാൻ കൂടിയ സി.പി.എം തിരുവല്ല നോർത്ത് ലോക്കൽ കമ്മിറ്റി യോഗം ബഹളത്തിലും അസഭ്യവർഷത്തിലും കലാശിച്ചു.
ശനിയാഴ്ച വൈകിട്ട് നടന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സജിമോനും എത്തിയിരുന്നു. സജിമോനെ യോഗത്തിൽ നിന്നു ഒഴിവാക്കി തീരുമാനം റിപ്പോർട്ട് ചെയ്യണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. തർക്കത്തിനാെടുവിൽ സജി മോനെ യോഗത്തിൽ നിന്ന് ഇറക്കിവിട്ടു. 2017ൽ യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും ,ഇരയിലുണ്ടായ കുഞ്ഞിന്റെ ഡി.എൻ.എ പരിശോധന സമയത്ത് ആൾമാറാട്ടം നടത്തിയ കേസിലും പ്രതിയാണ് സജിമോൻ. കൂടാതെ വനിതാ നേതാവിനെ കാറിൽ കൊണ്ടുപോയി അശ്ലീലദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിലും ഉൾപ്പെട്ടിരുന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തു നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്ത സജിമോനെ കഴിഞ്ഞയാഴ്ച പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു. സജിമോനെതിരെ പോസ്റ്ററുകൾ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ പതിച്ചിട്ടുണ്ട്. പീഡന വീരനും സ്ത്രീകളെ വ ലവീശി പിടിക്കുന്നവനും കൈക്കൂലിക്കാരനുമായ സജിമോൻ അവിഹിതത്തിലെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് തിരുവല്ല പൗരസമിതിയുടെ പേരിൽ പോസ്റ്ററുകൾ പതിച്ചത്. പാർട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങൾ ഇടപെട്ട് പുറത്താക്കിയ സജിമോനെ സംസ്ഥാന കൺട്രോൾ കമ്മിഷനാണ് തിരിച്ചെടുക്കാൻ നിർദ്ദേശിച്ചത്.