കണ്ണിൽ മുളക് സ്‌പ്രേ അടിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമം, രണ്ടാംപ്രതി പിടിയിൽ
കൊല്ലം : കണ്ണിൽ മുളക് സ്‌പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതിയും പൊലീസിന്റെ പിടിയിലായി. തേവലക്കര, പാലയ്ക്കൽ, കാർത്തിക വീട്ടിൽ സനൽകുമാർ ( സനൽ കണ്ണൻ,28) ആണ് തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. കേസിൽ ഭരണിക്കാവ് പുലിപ്പുരതെക്കതിൽ വീട്ടിൽ അൻസാരിയെ (26) പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ മേയ് 6 ന് രാത്രി 9.30ന് ആയിരുന്നു സംഭവം .
തേവലക്കര സ്വദേശി ഷംനാദിനെ ( 32 ) ആണ് ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചത്. തേവലക്കര പാലയ്ക്കലുള്ള ബന്ധുവീടിന് സമീപം നിൽക്കുകയായിരുന്ന ഷംനാദിനെ പ്രതിയും സംഘവും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കണ്ണിൽ മുളക് സ്‌പ്രേ അടിച്ച ശേഷം വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്ക്കും അടിച്ചു. ഇരുകൈകളിലും വലതു കാൽമുട്ടിലുമാണ് വെട്ടേറ്റത്. തെക്കുംഭാഗം പൊലീസ് ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ സി.പി.ഒ മാരായ അനീഷ്, ഹരീഷ്, അഫ്‌സൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.