വീട്ടമ്മയുടെ സ്വർണമാല പിടിച്ചുപറിച്ച ശേഷം ഒളിവിൽപ്പോയ പ്രതിയെ അറസ്റ്റ് ചെയ്തു
കോവളം: മുട്ടയ്ക്കാട് വലിയകുളം ഭാഗത്തു നിന്ന് വീട്ടമ്മയുടെ സ്വർണമാല പിടിച്ചുപറിച്ചശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു.വിഴിഞ്ഞം ഹാർബർ മൈലാഞ്ചിക്കല്ല് വീട്ടിൽ അല്ലു എന്ന് വിളിക്കുന്ന അൽ അമീൻ (29) ആണ് പിടിയിലായത്. തമിഴ്‌നാട്ടിലെ ഒളിയിടത്തു നിന്നാണ് പ്രതിയെ കോവളം പൊലീസ് പിടികൂടിയത്. മോഷണവും പിടിച്ചുപറിയും ഉൾപ്പെടെ 17 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ഇക്കഴിഞ്ഞ ജൂൺ 26ന് ബൈക്കിലെത്തിയ ഇയാൾ വലിയകുളം ഏറെ കുഞ്ചുവീട്ടിൽ അനിൽകുമാറിന്റെ ഭാര്യ സുമിയോട് വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി രണ്ടരപ്പവന്റെ മാല പിടിച്ചുപറിച്ച ശേഷം കടന്നുകളയുകയായിരുന്നു.പ്രതിയെ നാഗർകോവിൽ ഭാഗത്തു വച്ചാണ് കോവളം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സജീവ് ചെറിയാൻ,എസ്.ഐമാരായ പ്രദീപ്,അനിൽകുമാർ,മുനീർ,എ.എസ്.ഐമാരായ ശ്രീകുമാർ,മൈന,സി.പി.ഒമാരായ സെൽവദാസ്,ഗിരി,സജിത്ത്,അശോക്,ഷൈജു,ശ്യാം കൃഷ്ണൻ,ബിജു,കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.