വെസ്റ്റ്ഹിൽ പ്ലാന്റിലെ മാലിന്യം പൂർണമായി നീക്കിയില്ല താളംതെറ്രി മാലിന്യസംസ്കരണം
കോഴിക്കോട്: പകർച്ചവ്യാധികൾ പടന്നുപിടിക്കുമ്പോഴും നഗരത്തിൽ മാലിന്യ സംസ്കരണം താളം തെറ്റുന്നു. മാലിന്യം കൃത്യമായി സംസ്കരിക്കാൻ കഴിയാത്തതാണ് കാരണം. നിലവിൽ നഗരത്തിൽ മാലിന്യം കുന്നുകൂടുകയാണ്. തീപിടിത്തത്തിന് ശേഷം മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്യാത്തതിനാൽ കോർപ്പറേഷന്റെ വെസ്റ്റ്ഹിൽ മാലിന്യസംസ്കരണ കേന്ദ്രം മാലിന്യത്താൽ ചീഞ്ഞുനാറുകയാണ്. മാലിന്യം നീക്കാനുള്ള നടപടികൾ കോർപ്പറേഷൻ ആവിഷ്കരിക്കുന്നുണ്ടെന്ന് പറയുമ്പോഴും എവിടെയുമെത്തിയിട്ടില്ല. തീപിടിത്തമുണ്ടായ ഭാഗത്തുനിന്ന് മാലിന്യം നീക്കാൻ കരാറായെങ്കിലും മാലിന്യം നീക്കാനുള്ള മണ്ണുമാന്തിയന്ത്രം അകത്തേക്ക് കയറ്റാൻ കഴിയാത്തതാണ് പ്രശ്നം രൂക്ഷമാക്കിയത്. പ്ലാന്റിനോട് ചേർന്ന മേൽക്കൂരയാണ് തടസം. പിന്നീട് മൂന്നുലക്ഷം രൂപ കോർപ്പറേഷന് നൽകി ഇരുമ്പ് മേൽക്കൂരയും മറ്റും പൊളിച്ചുകൊണ്ടുപോവാൻ കരാറായെങ്കിലും അതും ഇഴഞ്ഞുനീങ്ങുകയാണ്. അതേസമയം ഷട്ടർ നീക്കം ചെയ്ത ഉടൻ പ്ലാന്റിലെ മാലിന്യം നീക്കം ചെയ്യുമെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്. മാത്രമല്ല, വെസ്റ്റ്ഹില്ലിലെ പ്ലാന്റ് പുതുക്കിപ്പണിയാൻ നടപടിയുണ്ടെങ്കിലും പാതി വഴിയിലാണ്. 1600 സ്ക്വയർഫീറ്റുള്ള പ്രോജക്ടാണ് പരിഗണനയിലുളളത്.
മാസങ്ങൾക്ക് മുമ്പാണ് കോർപ്പറേഷന്റെ ഭട്ട് റോഡിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായത്. ഇതോടെ മാലിന്യ സംസ്കരണം തലവേദനയായി. നിലവിൽ നെല്ലിക്കോട് മാത്രമാണ് സംഭരണകേന്ദ്രമുള്ളത്. ഇവിടെ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യമുള്ളതിനാൽ ഹരിത കർമ്മ സേന സംഭരിക്കുന്ന മാലിന്യങ്ങൾ ദിവസങ്ങൾക്ക് ശേഷമാണ് ഇവിടേക്കെത്തിക്കുന്നത്. ഇതോടെ നിക്ഷേപ കേന്ദ്രങ്ങളില്ലാത്തതിനാൽ റോഡുകളെല്ലാം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ സ്ഥിതിയാണ്. ദിവസം നഗരം പുറത്തേക്ക് വിടുന്നത് ജൈവ-അജൈവ മാലിന്യങ്ങളടക്കം 303 ടണ്ണാണ്. ഇവയുടെ സംഭരണവും സംസ്കരണത്തിനുമായി 4000 സ്ക്വയർ മീറ്റർ സ്ഥലം ആവശ്യമാണ്. പക്ഷേ നിലവിൽ 1000 സ്ക്വയർ മീറ്റർ മാത്രമേയുള്ളൂ.
@ഭീതിയായി ഞെളിയൻ പറമ്പും
മഴ ശക്തമായതോടെ ഞെളിയൻ പറമ്പും രോഗഭീതിയിലാണ്. മാലിന്യ സംസ്‌കരണത്തിന് പദ്ധതികളും ഫണ്ടുകളും നിരവധി വിനിയോഗിക്കുന്നുണ്ടെങ്കിലും കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. മാലിന്യത്തിൽ ഇടയ്ക്കിടെ തീ പടരുന്നതും പ്രദേശവാസികളെ ആശങ്കയിലാക്കുകയാണ്. കഴിഞ്ഞ ദിവസവും പ്ലാന്റിൽ വളമാക്കി മാറ്റാൻ സൂക്ഷിച്ച മാലിന്യത്തിൽ തീ പടർന്നിരുന്നു.