" ഞാൻ മരിക്കേണ്ടതായിരുന്നു, അവിശ്വസനീയം , ദൈവവും ഭാഗ്യവുമാണ് രക്ഷിച്ചത് "
വാഷിംഗ്ടൺ : ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ നോമിനിയായി പ്രഖ്യാപിക്കുന്ന നാഷണൽ കൺവെൻഷൻ വിസ്കോൺസിനിലെ മിൽവോക്കീ നഗരത്തിൽ തുടങ്ങി.
വെടിയേറ്റ വലതുചെവിയിൽ വെള്ള നിറത്തിലെ ബാൻഡേജ് ധരിച്ചാണ് ട്രംപ് കൺവെൻഷനിൽ പങ്കെടുത്തത്. പരിക്ക് ഗുരുതരമല്ല.
' ഞാൻ മരിക്കേണ്ടതായിരുന്നു. അവിശ്വസനീയമായ അനുഭവം. ദൈവവും ഭാഗ്യവുമാണ് എന്നെ രക്ഷിച്ചത്. " കൺവെൻഷൻ തുടങ്ങും മുമ്പ് ഒരു അമേരിക്കൻ മാദ്ധ്യമത്തോട് ട്രംപ് പ്രതികരിച്ചു. വെടിയുണ്ട അല്പം മാറിയിരുന്നെങ്കിൽ ട്രംപിന്റെ മസ്തിഷ്കത്തിലൂടെ തുളച്ചുകയറിയേനെ.
ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, സൗത്ത് കാരലൈന മുൻ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി തുടങ്ങി പാർട്ടിയുടെ മുൻനിര നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷൻ വ്യാഴാഴ്ച അവസാനിക്കും. ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ ട്രംപ് പ്രഖ്യാപിക്കും. സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോയം മുതൽ ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിയുടെ വരെ പേര് വരെ ട്രംപിന്റെ പരിഗണനയിലുണ്ട്. നവംബർ 5നാണ് തിരഞ്ഞെടുപ്പ്.
ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ പെൻസിൽവേനിയയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപിന് വെടിയേറ്റത്. അക്രമി തോമസ് മാത്യു ക്രൂക്ക്സിനെ (20) സുരക്ഷാസേന വധിച്ചിരുന്നു.