പൂജയുടെ ഐ.എ.എസ് യു.പി.എസ്.സി റദ്ദാക്കും

Saturday 20 July 2024 4:04 AM IST

ന്യൂഡൽഹി: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പരീക്ഷയെഴുതിയെന്ന് തെളിഞ്ഞ വിവാദ ഐ.എ.എസ് ട്രെയിനി പൂജ ഖേദ്‌കറെ പുറത്താക്കാൻ യു.പി.എസ്.സി നടപടി തുടങ്ങി.

ഐ.എ.എസ് റദ്ദാക്കുന്നതിന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഭാവിയിൽ സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിൽ നിന്ന് ഡീബാർ ചെയ്‌തു.

യു.പി.എസ്.സിയുടെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തു.

സ്വന്തം പേരും മാതാപിതാക്കളുടെ പേരും, ഫോട്ടോ, ഒപ്പ്, ഇമെയിൽ ഐ.ഡി, മൊബൈൽ നമ്പർ, വിലാസം എന്നിവയിൽ മാറ്റം വരുത്തി അനുവദനീയമായ തവണയിൽ കൂടുതൽ പരീക്ഷ എഴുതിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്.

ഭരണഘടനാപരമായ ചുമതല കർശനമായി പാലിക്കുന്നുവെന്നും എല്ലാ പരീക്ഷകളും തുടർ പ്രക്രിയകളും വിട്ടുവീഴ്ചയില്ലാതെ ഉയർന്ന ജാഗ്രതയോടെ നടത്തുന്നുവെന്നും യു.പി.എസ്.സി വ്യക്തമാക്കി. വിശ്വാസ്യത നിലനിർത്തുന്നതിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുമെന്നും കമ്മിഷൻ അറിയിച്ചു.

2024 ജൂണിൽ പൂനെ കളക്‌ട്രേറ്റിൽ ഐ.എ.എസ് പ്രൊബേഷണറി പരിശീലനത്തിനിടെ പ്രത്യേക പരിഗണന ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 32കാരിയായ പൂജ ഒ.ബി.സി, ഭിന്നശേഷി സംവരണം ദുരുപയോഗം ചെയ്‌തെന്ന വിവരം പുറത്തായത്. തുടർന്ന് ഡെറാഡൂണിലെ സിവിൽ സർവീസ് അക്കാഡമി അവരെ തിരിച്ചു വിളിച്ചിരുന്നു.

ഭൂമിതർക്കവുമായി ബന്ധപ്പെട്ട് കർഷകരെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പൂജയുടെ അമ്മ മനോരമ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൈക്കൂലി വാങ്ങിയതിനും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും നടപടി നേരിട്ടിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥനായ പിതാവ് ദിലീപും ആ കേസിൽ പ്രതിയാണ്.

Advertisement
Advertisement