മാവോയിസ്റ്റുകളെക്കുറിച്ച് വിവരം കൈമാറി, പ്രദേശവാസിക്ക് ലക്ഷങ്ങള്‍ സമ്മാനം പ്രഖ്യാപിച്ചു

Friday 19 July 2024 11:08 PM IST

മുംബയ്: മഹാരാഷ്ട്രയില്‍ 12 മാവോയിസ്റ്റുകളെ വധിച്ച സംഭവത്തില്‍ സുരക്ഷാസേനയ്ക്ക് വിവരം കൈമാറിയ പ്രദേശവാസിക്ക് 86ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. ഗഡ്ചിറോളിയിലെ മാവോയിസ്റ്ര് സാന്നിദ്ധ്യത്തെക്കുറിച്ച് നിര്‍ണായക വിവരമാണ് ഇയാള്‍ കൈമാറിയത്. സുരക്ഷാകാരണങ്ങള്‍ മുന്‍നിറുത്തി ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തില്ലെന്നും പണം ഉടന്‍ കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്ര, ഛത്തീസ്ഗഢ് അതിര്‍ത്തിയിലെ ഗഡ്ചിറോളി ജില്ലയിലെ വണ്ടോലിയില്‍ ബുധനാഴ്ചയാണ് വാണ്ടഡ് ലിസ്റ്റില്‍പ്പെട്ട പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി അംഗങ്ങളായ 12 മാവോയിസ്റ്രുകളെ വധിച്ചത്.ആറ് മണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു.ഓപ്പറേഷനില്‍ പങ്കെടുത്ത കമാന്‍ഡോകള്‍ക്ക് ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

വണ്ടോലി വനമേഖലയില്‍ 12 ഓപ്പറേഷനുകളെങ്കിലും നടന്നിട്ടുണ്ടെന്നും എന്നാല്‍ എന്നാല്‍ മാവോയിസ്റ്ര് നേതാക്കള്‍ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നെന്നും മഹാരാഷ്ട്ര ആന്റി നക്‌സല്‍ ഓപ്പറേഷന്‍സ് സെല്‍ മേധാവി ഐ.ജി. സന്ദീപ് പാട്ടീല്‍ പറഞ്ഞു. എന്നാല്‍ ഇക്കുറി ദുഷ്‌കരമായ സാഹചര്യമായിട്ടും 12 പേരെ വധിക്കാന്‍ സാധിച്ചു.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് എ.കെ 47 റൈഫിളുകള്‍, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങി നിരവധി ആയുധങ്ങളും വസ്തുക്കളും കണ്ടെടുത്തിരുന്നു. ബുധനാഴ്ച ഛത്തീസ്ഗഢിലെ ബിജാപൂര്‍ മേഖലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു.

Advertisement
Advertisement