"തിരക്ക് വേണ്ട, കോടതി വിധി വരട്ടെ"; ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി മന്ത്രി സജി ചെറിയാൻ

Saturday 17 August 2024 12:56 PM IST

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി സജി ചെറിയാൻ. തിരക്ക് വേണ്ടെന്നും വിധി വരട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം കോടതിയിലാണ്. എന്തിനാണ് തിടുക്കമെന്ന് മന്ത്രി ചോദിച്ചു.

വിഷയത്തിൽ സാംസ്‌കാരിക വകുപ്പിന് യാതൊരു പങ്കുമില്ലെന്നും മന്ത്രി വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവിടേണ്ട ഉത്തരവാദിത്തം സർക്കാരിനില്ല. റിപ്പോർട്ട് താൻ കണ്ടിട്ടില്ല. അതിനകത്ത് നിർദേശിച്ചിരിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.


'ആ റിപ്പോർട്ടിലെ പ്രസക്തമായ ഭാഗങ്ങളാണ് സർക്കാരിന് വന്നത്. റിപ്പോർട്ട് പുറത്തുവിടണമെന്ന അഭിപ്രായം തന്നെയാണ് സർക്കാരിന്. അത് ആ സമയമാകുമ്പോൾ വിട്ടില്ലെങ്കിൽ നമുക്ക് ഒന്നിച്ച് കോടതിയിൽ പോകാം. പ്രശ്നമൊന്നുമില്ല.

'ഹൈക്കോടതി പറഞ്ഞ സമയം ആയോ. ഹൈക്കോടതിയോ വിവരാവകാശ കമ്മീഷനോ സർക്കാരിനോട് പറഞ്ഞോ. അത് പുറത്തുവിടേണ്ട സമയത്ത് പുറത്തുവിടും. ഞങ്ങളല്ല പുറത്തുവിടേണ്ടത്. സിനിമാ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റിയെ വച്ചു. അവർ റിപ്പോർട്ട് കൊടുത്തു. ആ റിപ്പോർട്ട് പുറത്തുവിടേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കല്ല. അതിനകത്തെ നിരീക്ഷണങ്ങൾ, നിഗമനങ്ങൾ എല്ലാം ഒരു വകുപ്പ് മന്ത്രിയെന്ന നിലയിൽ നടപ്പിലാക്കുക മാത്രമാണ് ഞങ്ങൾക്ക് ഉള്ളൂ. വകുപ്പിന്റെ ഭാഗമായ കാര്യങ്ങൾ ഞങ്ങൾ ചെയ്യും. എന്നാൽ ഇതുസംബന്ധിച്ച് കൊടുത്തിട്ടുള്ള ഒരു കേസിൻമേൽ വിവരാവകാശ കമ്മീഷനും ഹൈക്കോടതിയും പറഞ്ഞിരിക്കുന്നത് വ്യക്തികളെ ബാധിക്കാത്ത വിധം പുറത്തുവിടണമെന്നാണ്. ആ വിധിയെ സ്വാഗതം ചെയ്യുന്നു. പുറത്തുവിടാനായി ഓർഗനൈസ് ചെയ്തിരിക്കുന്നത് എസ് പി ഐ ഒയെയാണ്. എസ് പി ഐ ഒ കോടതി പറഞ്ഞ സമയത്ത് പുറത്തുവിടാൻ ഉത്തരവാദിത്തമുള്ളവരാണ്. കോടതി പറഞ്ഞ സമയം വരെ കാത്തുനിൽക്കൂ.'- മന്ത്രി പറഞ്ഞു.

Advertisement
Advertisement