'എന്റെ നന്ദിനിക്കുട്ടി' എന്ന ചിത്രത്തിന്റെ സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു
കൊച്ചി: ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് (73) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് എറണാകുളം പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. 1985ൽ റിലീസ് ചെയ്ത 'എന്റെ നന്ദിനിക്കുട്ടി' എന്ന ചിത്രത്തിന്റെ സംവിധായകനാണ്. എസ്എൽ പുരം സദാനന്ദന്റെ രചനയിൽ വത്സൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രേംനസീർ, വേണു നാഗവള്ളി, ശങ്കരാടി, ഇന്നസെന്റ്, സത്യകല, ജലജ, കവിയൂർ പൊന്നമ്മ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തിയത്.
എഴുപതുകളിൽ തിരുവനന്തപുരം മെരിലാന്റ് സ്റ്റുഡിയോയിൽ നിർമ്മാതാവും സംവിധായകനുമായ പി. സൂബ്രഹ്മണ്യത്തിന്റെ കീഴിൽ തന്റെ സിനിമാ ജീവിതം ആരംഭിച്ച വത്സൻ പിന്നീട് എം.കൃഷ്ണൻ നായർ, ശശികുമാർ, എ. ഭീംസിംഗ്, പി.എൻ. സുന്ദരം, തോപ്പിൽ ഭാസി, ലിസ ബേബി തുടങ്ങിയ സംവിധായകരുടെ കീഴിൽ അമ്പതോളം സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു.
അടൂർ ഭാസി സംവിധാനം ചെയ്ത 'ആദ്യപാഠ'ത്തിന്റെ സഹസംവിധായകനായിരുന്നു. പ്രശസ്ത സംവിധായകൻ മോഹന്റെ ആദ്യകാല ചിത്രങ്ങളിൽ മുഖ്യ സഹസംവിധായകനായി പ്രവർത്തിച്ചു. നടനും നിർമ്മാതാവുമായ ഇന്നസെന്റ്, ഡേവിഡ് കാച്ചപ്പിള്ളി എന്നിവരോടൊപ്പം വിവിധ ചലച്ചിത്ര സംരംഭങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
എറണാകുളം പുത്തൻകുരിശ് മാളിയേക്കൽ കണ്ണേത്ത് ഇട്ടൻ കുരിയന്റെയും വിത്തമ്മയുടെയും മകനാണ്. ഭാര്യ വെണ്ണിക്കുളം തുർക്കടയിൽ വത്സ, മകൻ അരുൺ കണ്ണേത്ത്, മരുമകൾ നീതു.