അർജുന്റെ അന്ത്യയാത്രയിലും കൂടെ നിന്ന് സതീഷ് സെയിൽ
കോഴിക്കോട്: അന്ത്യയാത്രയ്‌ക്കായി അർജുനെ കണ്ണാടിക്കലിലെത്തിച്ചപ്പോഴും കൂടെ നിന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്‌ണ സെയിൽ. അർജുനെ കാണാതായ നാൾ മുതൽ കണ്ടെത്തുന്നത് വരെയും രാപകൽ ഭേദമില്ലാതെ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. 72നാൾ നീണ്ട രക്ഷാപ്രവർത്തനത്തിനായി എം.എൽ.എ ഫണ്ടും അദ്ദേഹം ഉപയോഗിച്ചു. മൃതദേഹം കൊണ്ടുവന്ന ആംബുലൻസിനൊപ്പം വീട്ടിലെത്തിയ അദ്ദേഹത്തെ നാട്ടുകാരും കുടുംബവും കൈകൂപ്പിയാണ് സ്വീകരിച്ചത്.
'' ഇതുപോലൊരു ദൗത്യം ജീവിതത്തിലാദ്യമാണ്. അർജുനെ ജീവനോടെ ലഭിക്കാൻ മനുഷ്യസാദ്ധ്യമായതെല്ലാം ചെയ്‌തു. കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് വലിയൊരു സല്യൂട്ട്. കേരളത്തിന്റെ ഈ ഐക്യം വല്ലാതെ ഇഷ്ടപ്പെട്ടു. അർജുന്റെ മകന്റെ ആ കുഞ്ഞുലോറി വല്ലാതെ വേദനിപ്പിച്ചു. അതാണ് തന്നെ ഇവിടെ എത്തിച്ചതും. കേരളത്തിലെ ജനപ്രതിനിധികളും രക്ഷാപ്രവർത്തനത്തിനായി സഹായിച്ചു. രക്ഷാദൗത്യത്തിൽ പങ്കെടുത്ത എല്ലാവരും കഴിയുന്ന രീതിയിലെല്ലാം പരിശ്രമിച്ചെങ്കിലും അവനെ രക്ഷിക്കാനായില്ല. ഈശ്വർ മാൽപെയും മികച്ച രീതിയിൽ ശ്രമിച്ചെന്ന് '' അദ്ദേഹം പറഞ്ഞു.