'പാലക്കാട് ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല, സംസ്ഥാന അദ്ധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ചയുണ്ടായത് ഗൗരവതരം'

Saturday 23 November 2024 8:20 PM IST

തിരുവനന്തപുരം : പാലക്കാട്ടെ ബി ജെ,​പി വോട്ടു ചോർച്ചയിൽ നേതൃത്വത്തിനെതിരെ വിമർശനവുമായി നേതാക്കൾ,​ പാലക്കാട് ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സന്ദീപ് വാചസ്പതി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ടുചോർച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കുമെന്നും സന്ദീപ് വ്യക്തമാക്കി. പാലക്കാട് തികച്ചും വ്യക്തിപരമായിരുന്നു കാര്യങ്ങൾ. പ്രചാരണത്തിൽ അടക്കം ഇത് കാണാമായിരുന്നു. വർഗ്ഗീയതയും കോഴയും കൂറുമാറ്റവും അടക്കം വിഷയങ്ങളായി. ഈ കാര്യങ്ങൾ പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും പാലക്കാട് ബി.ജെ.പിയുടെ അടിത്തറയ്ക്ക് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. ഈ തിരിച്ചടി താത്കാലികം മാത്രമാണ്. ഇതിനെയും പാർട്ടി മറികടക്കും. അതിനുള്ള കരുത്ത് ഈ പ്രസ്ഥാനത്തിനുണ്ടെന്നും സന്ദീപ് വാചസ്പതി കൂട്ടിച്ചേർത്തു.

ബി.ജെ.പിയുടെ മേൽക്കൂര ശക്തിപ്പെടുത്തണമെന്ന് ബി.ജെ.പി നേതാവ് എൻ. ശിവരാജനും നേരത്തെ പറഞ്ഞിരുന്നു. സംഘടനയെ ശക്തിപ്പെടുത്താൻ കുറേക്കാലമായി സജീവമല്ലാത്തവരെ തിരികെ കൊണ്ടുവരണമെന്നും ശിവരാജൻ കൂട്ടിച്ചേർത്തു. സംഘടനാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് കെ. സുരേന്ദ്രനോട് ചോദിക്കണമെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനും പ്രതികരിച്ചിരുന്നു.

സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ഉപതിരഞ്ഞെടുപ്പിൽ യഥാർത്ഥ രാഷ്ട്രീയ പോരാട്ടം നടന്നത് ചേലക്കര മണ്ഡലത്തിലാണ്. അവിടെ ഉജ്ജ്വല മുന്നേറ്റമാണ് ബിജെപി നടത്തിയത്. പതിനായിരത്തോളം വോട്ട് ചേലക്കരയിൽ ബിജെപിക്ക് കൂടി. പ്രചാരണത്തിന് നേതൃത്വം നൽകിയ തൃശ്ശൂർ ജില്ലാ കമ്മിറ്റി അഭിനന്ദനം അർഹിക്കുന്നു. വയനാടും ബിജെപി വോട്ട് വിഹിതം നിലനിർത്തി. അവിടെയും പാർട്ടി എന്ന നിലയിൽ ബിജെപി അടിത്തറ ശക്തമാണ്.

എന്നാൽ പാലക്കാട് തികച്ചും വ്യക്തിപരമായിരുന്നു കാര്യങ്ങൾ. പ്രചാരണത്തിൽ അടക്കം ഇത് കാണാമായിരുന്നു. വർഗ്ഗീയതയും കോഴയും കൂറുമാറ്റവും അടക്കം വിഷയങ്ങളായി. ഈ കാര്യങ്ങൾ പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതാണ്. ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചതല്ല. പാർട്ടി സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കും. എങ്കിലും പാലക്കാട് ബിജെപിയുടെ അടിത്തറയ്ക്ക് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. ഈ തിരിച്ചടി താത്കാലികം മാത്രമാണ്. ഇതിനെയും പാർട്ടി മറികടക്കും. അതിനുള്ള കരുത്ത് ഈ പ്രസ്ഥാനത്തിനുണ്ട്.